Skip to main content

ചില മൊബൈൽ ഫോൺ ബാറ്ററിക്കഥകൾ!

ക്രിക്കറ്റ് ബാറ്റ്  പോലത്തെ പഴയ ബ്ലാക്ക് ആൻ വൈറ്റ് മൊബൈൽ ഫോണുകളുടെ കാലത്ത് തുടങ്ങി, ടച്ച് സ്ക്രീനും ഇന്റർനെറ്റും ക്യാമറയുമൊക്കെയായി സ്മാർട്ടായി നിൽക്കുന്ന ഇന്നത്തെ സ്മാർട് ഫോണുകളുടെ കാലം വരെയായിട്ടും മാറാതെ നിൽക്കുന്ന ചില പോപ്പുലർ തെറ്റിദ്ധാരണകളുണ്ട്. ഒരുപാട് പേര് പറഞ്ഞും ചോദിച്ചും കണ്ടതുകൊണ്ട് ഒരു പോസ്റ്റാക്കിക്കളയാം എന്ന് കരുതി.

1. ഇനീഷ്യൽ ചാർജിങ്- പുതിയ ഫോൺ കൊണ്ടുപോയി ആറ് മണിക്കൂർ ചാർജ് ചെയ്തിട്ടേ ഉപയോഗിക്കാവൂ.

ഫോൺ വിൽക്കുന്ന കടക്കാര് തന്നെയായിരിക്കും മിക്കവാറും ഈ ഉപദേശം ഫ്രീയായിട്ട് തരുന്നത്. ഇതിന്റെ കൂടെ ചിലർ, 0% ശതമാനം വരെ പൂർണമായും ഡിസ്ചാർജ് ചെയ്തിട്ടേ പിന്നെ ചാർജ് ചെയ്യാൻ പാടുള്ളൂ എന്നൊക്കെ പറയും. ചുമ്മാ പറയുന്നതാണ്, പ്രത്യേകിച്ച് ഇന്ന് പരക്കെ ഉപയോഗിക്കുന്ന ലിഥിയം അയോൺ ബാറ്ററികളെ സംബന്ധിച്ച് ഇതൊന്നും നോക്കേണ്ട കാര്യമേയില്ല. 40% മുതൽ 80% വരെ ചാർജ് ലെവലിലാണ് ഇത്തരം ബാറ്ററികൾ ഏറ്റവും നന്നായി പ്രവർത്തിക്കുന്നത്. മിക്കവാറും ഫോണുകൾ പകുതിയെങ്കിലും ചാർജ് ചെയ്താകും കമ്പനിയിൽ നിന്ന് വരുന്നത്. അതുകൊണ്ട് തന്നെ പാക്കറ്റ് പൊട്ടിച്ച് നേരിട്ട് ഉപയോഗിക്കാവുന്നതേയുള്ളു. ഇനി പാക്കറ്റ് പൊട്ടിക്കുമ്പോഴും 40%-ൽ താഴെ ചാർജേ ഉള്ളൂ എങ്കിൽ, അത് ഇത്തിരി പഴയ ഫോണായിരിക്കാനും ചാൻസുണ്ട്. പൂർണമായും ഡിസ്ചാർജ് ചെയ്യുന്നതുവരെ കാത്തുനിൽക്കുന്നതിന് പകരം അവസരം കിട്ടുമ്പോഴൊക്കെ അല്പാല്പം ചാർജിലിടുന്നതാണ് ഏറ്റവും ഫലപ്രദമായ രീതി എന്നാണ് വിദഗ്ദ്ധർ പറയുന്നത്.

 2. ചാർജ് ചെയ്തോണ്ടിരിക്കുമ്പോൾ ഫോൺ ഉപയോഗിക്കരുത്. അപ്പോ റേഡിയേഷൻ കൂടുതലായിരിക്കും.

ഇതിന് യാതൊരു അടിസ്ഥാനവുമില്ല. ഒരു ഫോൺ പുറത്തേയ്ക്ക് റേഡിയേഷൻ വിടുന്നത് സന്ദേശം തൊട്ടടുത്ത ബെയിസ് സ്റ്റേഷൻ വരെ എത്തിക്കാൻ മാത്രമാണ്. അതിനിപ്പോ ഫോൺ ചാർജിങ്ങിലാണോ അല്ലയോ എന്നത് ഒരു മാനദണ്ഡമേയല്ല. വളരെ അപൂർവം അവസരങ്ങളിൽ ആന്തരിക സർക്യൂട്ടിലെ തകരാറ് കാരണം ചാർജിങ്ങിനിടെ ചിലപ്പോ ബാറ്ററി പൊട്ടിത്തെറിച്ചേക്കാം. അത് മിക്കവാറും നമ്മുടെ തന്നെ കുഴപ്പം കൊണ്ടായിരിക്കും- വിശ്വാസയോഗ്യമല്ലാത്ത തീരെ വിലകുറഞ്ഞ ചാർജറോ ബാറ്ററിയോ ഒക്കെയാകും വില്ലൻ. സാമാന്യം നല്ല, കേട്ടുപരിചയമുള്ള ബ്രാൻഡുകളിൽ ഇതിന് സാധ്യത ഇല്ലാന്ന് തന്നെ പറയാം. എന്തായാലും ചാർജിങ്ങിനിടെ അനാവശ്യ റേഡിയേഷൻ പേടിയൊന്നും വേണ്ട.

3. 100% ചാർജ് ആയിക്കഴിഞ്ഞാൽ പിന്നെ ചാർജറിൽ കുത്തിയിടരുത്. ബാറ്ററി കേടാകും.

ഈ പേടി അനാവശ്യമാണ്. നിങ്ങളുടെ സ്മാർട് ഫോണിന്റെ ബാറ്ററിയും സ്മാർട്ട് തന്നെയാണ്. ഇത്രേം വലിയൊരു ഫോണുണ്ടാക്കാൻ പറ്റുമെങ്കിൽ, ചാർജ് ഫുള്ളായോ എന്ന് നോക്കി അതിനനുസരിച്ച് ചാർജിങ് നിയന്ത്രിക്കാനും ഇന്നത്തെ സാങ്കേതികവിദ്യയ്ക്ക് പറ്റും എന്ന് മാത്രം ആലോചിച്ചാൽ മതി. ബാറ്ററി എന്തായാലും ആജീവനാന്തം നിലനിൽക്കുന്ന ഒരു സാധനമല്ല. മൂന്നോ നാലോ വർഷം കഴിയുമ്പോൾ സ്വാഭാവികമായി അതിന്റെ കപ്പാസിറ്റി കുറയും. അതിലും കൂടുതൽ കാലം ഒരേ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ എത്ര പേരുണ്ടാകും? അതുകൊണ്ട് രാത്രി കിടക്കാൻ നേരത്ത് ഫോൺ ചാർജിലിട്ടിട്ട് രാവിലെയേ മാറ്റിയുള്ളു എന്നത് നിങ്ങളുടെ ഫോണിനെ അപകടപ്പെടുത്തും എന്നൊന്നും പേടിക്കേണ്ടതില്ല.

ഇനി ഒരു പൊതുതത്വം കൂടി പറയാം. ചാർജിങ്ങിലാകട്ടെ, അല്ലാത്തപ്പോഴാകട്ടെ, ഫോൺ നന്നായി ചൂടാകുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് മോശമാണെന്ന് ഓർത്തോണം. ബാറ്ററി എന്നല്ല, ഒട്ടുമിക്ക ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ചൂട് ഒരു വില്ലനാണ്. കാരണം എന്തുമായിക്കോട്ടെ, ഫോൺ ചൂടാകുന്നുണ്ടെങ്കിൽ അതിന്റെ ആയുസ്സ് കുറയുകയാണ് എന്ന് മനസിലാക്കുക. ലാപ്ടോപും കംപ്യൂട്ടറുമൊക്കെ ഉപയോഗിക്കുമ്പോൾ അതിലെ ഫാനിന്റെ കുഞ്ഞുജനാലകൾ ബ്ലോക്ക് ചെയ്യാത്ത വിധം ഉപയോഗിക്കണം എന്ന് പറയുന്നതും ഇതുകൊണ്ടാണ്. മതിയായ വായുസഞ്ചാരം ഇല്ലെങ്കിൽ ചൂട് അകത്ത് തളംകെട്ടുകയും ആന്തിരകസർക്യൂട്ടിനെ കേടുവരുത്തുകയും ചെയ്യും. മെത്തയിലൊക്കെ ഇട്ട് ലാപ്ടോപ് ഉപയോഗിക്കുന്നവർ ഇത് പ്രത്യേകം ശ്രദ്ധിക്കണം.

Comments

  1. അതുകൊണ്ടല്ല പൂർണ്ണമായു ഡിസ്ചാർജ് ചെയ്യതാൽ ചാർജിങ്ങ് സമയത്ത് ഫോൺ കൂടുതൽ ചൂടാകും അപ്പോൾ  p, n കൃസ്റ്റലുകളുടെ ശേഷി കുറയുന്നു ഫോൺ കംബ്ലൻറ്റ് ആകാനുള്ള സാധ്യത കൂടുന്നു,

    കംബ്ലീറ്റ് ചാര്‍ജ്ജ് ഇറങ്ങിയതിനു ശേഷം ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എഴുതി കാണിക്കുബോള്‍ തന്നെ ചാര്‍ജ്ജ് ചെയ്യു മൊബയില്‍ ആയുസു കൂട്ടു   പൊട്ടിതെറിയും ഒഴിവാക്കു.

    ReplyDelete
  2. അതുകൊണ്ടല്ല പൂർണ്ണമായു ഡിസ്ചാർജ് ചെയ്യതാൽ ചാർജിങ്ങ് സമയത്ത് ഫോൺ കൂടുതൽ ചൂടാകും അപ്പോൾ  p, n കൃസ്റ്റലുകളുടെ ശേഷി കുറയുന്നു ഫോൺ കംബ്ലൻറ്റ് ആകാനുള്ള സാധ്യത കൂടുന്നു,

    കംബ്ലീറ്റ് ചാര്‍ജ്ജ് ഇറങ്ങിയതിനു ശേഷം ചാര്‍ജ്ജ് ചെയ്യാന്‍ പാടില്ല എഴുതി കാണിക്കുബോള്‍ തന്നെ ചാര്‍ജ്ജ് ചെയ്യു മൊബയില്‍ ആയുസു കൂട്ടു   പൊട്ടിതെറിയും ഒഴിവാക്കു.

    ReplyDelete
  3. കൊള്ളാാം.നല്ല അറിവുകൾ!!!

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...