Skip to main content

ഡബിൾ ബാരൽ, ഡബിൾ ഫൺ!

റിലീസിന് വളരെ മുന്നേ തന്നെ ട്രെയ്‌ലർ പുറത്തുവന്ന ഒരു സിനിമയായിരുന്നു ഡബിൾ ബാരൽ. തീയറ്ററുകളിൽ ആ ട്രെയ്‌ലർ കണ്ടുകണ്ട് മടുത്തിരുന്നു എന്ന് വേണം പറയാൻ. ഒരുപക്ഷേ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ള ഒന്നാണെന്ന് ആരും അറിയാതെ പോകരുത് എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിയ്ക്കും എന്ന് തോന്നുന്നു. കാരണം ട്രെയ്‌ലർ നൽകുന്ന സന്ദേശം എന്താണോ അതിൽ നിന്ന് അല്പം പോലും പിന്നോട്ടോ മുന്നോട്ടോ ഈ സിനിമ പോകുന്നില്ല. ആദ്യമേ കൺഫ്യൂഷന് വക നൽകാതെ പറയട്ടെ, ഇരട്ടക്കുഴൽ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി.

ട്രെയ്‌ലർ, ഓൺലൈൻ റിവ്യൂകൾ (രണ്ടോ മൂന്നോ വാചകങ്ങളിൽ ചുരുക്കി എഴുതിയവ ഒഴികേ മറ്റ് റിവ്യൂകൾ ഒന്നും സിനിമ കാണും മുന്നേ വായിക്കാറില്ല) എന്നിവയിൽ നിന്ന് കിട്ടിയ ഒരു മുൻധാരണയുമായാണ് ഇന്നലെ ഡബിൾ ബാരലിന് കയറിയത്. ട്രെയ്‌ലറിൽ നിന്ന് കിട്ടിയ ധാരണ അരക്കിട്ട് ഉറപ്പിക്കാനെന്നോണം വരാൻ പോകുന്നത് ഏത് രീതിയിലുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും ആയിരിക്കും എന്ന് മുന്നറിയിപ്പ് തരാൻ സിനിമയുടെ ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിലെ ടൈറ്റിലുകളും ഇൻട്രോകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതോടെ കാണാൻ പോകുന്ന പൂരത്തിന് പറ്റിയ രീതിയിൽ മനസിനെ പാകപ്പെടുത്തി ഇരിക്കാം. ഗ്യാങ്സ്റ്റർ സിനിമകളുടെ സ്പൂഫ് എന്നും കാണാനാഗ്രഹിച്ചിരുന്ന ഒരു genre ആണ്. അത് നമ്മുടെ കൊച്ചുമലയാളത്തിൽ തന്നെ ആദ്യം കാണാൻ കഴിഞ്ഞത് സന്തോഷകരം തന്നെ. രസകരമായ കഥാപാത്രങ്ങളെ മിക്ക അഭിനേതാക്കളും നന്നായിത്തന്നെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ഇതിനകം കഴിവ് തെളിയിച്ചവരായതിനാൽ, അപ്രതീക്ഷിത പ്രകടനം വിജയ് ബാബുവിന്റേത് ആയിരുന്നു. അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രാഹണവും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികച്ചതും സന്ദർഭങ്ങളോട് വളരെ യോജിച്ചതുമായിരുന്നു. മേക്കിങ്ങിൽ അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ പോന്ന നിലവാരം ഈ മലയാള സിനിമ പുലർത്തുന്നുണ്ട് എന്ന് ഉറപ്പായും പറയാം. ഇതുപോലെ ഒരു പരീക്ഷണം ധൈര്യപൂർവം മലയാളത്തിൽ ഏറ്റെടുത്ത അണിയറപ്രവർത്തകരെ അഭിനന്ദിക്കാതെ തരമില്ല.

സ്പൂഫിൽ കഥയും ലോജിക്കുമൊന്നും അന്വേഷിക്കുന്നതിൽ യാതൊരു കഥയും ഇല്ല. ഡബിൾ ബാരലിൽ പറയാൻ മാത്രം ഒരു കഥയൊന്നുമില്ല. ഒരു സിനിമ എന്തായിരിക്കണം എന്ന നമ്മുടെ ധാരണകളെയൊക്കെ തച്ചുടയ്ക്കുന്ന ഒരു സിനിമാശ്രമം ആണത്. ഒരുപക്ഷേ നാളെയുടെ മലയാള സിനിമാ ചരിത്രം വിട്ടുപോകാതെ അടയാളപ്പെടുത്തി വെക്കാൻ പോകുന്ന ഒന്ന്. ഇത് ആസ്വദിക്കണമെങ്കിൽ കുട്ടികളുടെ മനസ്സോടെ കാണണം എന്ന് സംവിധായകൻ പറഞ്ഞതായി എവിടെയോ വായിച്ചു. ഞാൻ കുട്ടികളുടെ മനസ്സോടെയാണോ കണ്ടത് എന്നറിയില്ല, പക്ഷേ എന്തായാലും തുടക്കം മുതൽ അവസാനം വരെ മനസ്സറിഞ്ഞ് ചിരിച്ചു. ടിക്കറ്റ് കാശ് മുതലാവാൻ അതിൽ കൂടുതൽ എന്താ വേണ്ടത്! ഇന്ന് സിനിമയുടെ ഒഫീഷ്യൽ പേജിൽ, വിമർശനങ്ങളെ തുടർന്ന് കഥയിൽ ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി trimmed version-ആയിരിക്കും ഇന്ന് മുതൽ പ്രദർശിപ്പിക്കുക എന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ ഇന്നലെ സെക്കൻഡ് ഷോയ്ക്ക് ഞാൻ കണ്ട സിനിമയിൽ വെട്ടിമാറ്റാൻ മാത്രം വിരസമായ ഒന്നും തന്നെ കണ്ണിൽ പെട്ടില്ല. എന്റെ കുഴപ്പമാണോ, അതോ ഇന്നലെ തന്നെ ട്രിമ്മിങ് നടന്നിരുന്നോ എന്നൊന്നും അറിയില്ല. 

(എന്റെ അടുത്തിരുന്ന് മുഴുനീളെ ചിരിച്ച ഒരു മാന്യൻ സിനിമ തീർന്നപ്പോൾ കൂട്ടുകാരനോട് പുച്ഛത്തോടെ പറയുന്ന കേട്ടു, “ഛെ! എന്തര് സിനിമ അല്ലേ?” എന്ന്. എന്തരോ എന്തോ! എന്തായാലും ഈ മല്ലൂ സൈക്കിക്ക് മരുന്നുണ്ടെന്ന് തോന്നുന്നില്ല)

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...