Skip to main content

ഡബിൾ ബാരൽ, ഡബിൾ ഫൺ!

റിലീസിന് വളരെ മുന്നേ തന്നെ ട്രെയ്‌ലർ പുറത്തുവന്ന ഒരു സിനിമയായിരുന്നു ഡബിൾ ബാരൽ. തീയറ്ററുകളിൽ ആ ട്രെയ്‌ലർ കണ്ടുകണ്ട് മടുത്തിരുന്നു എന്ന് വേണം പറയാൻ. ഒരുപക്ഷേ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ള ഒന്നാണെന്ന് ആരും അറിയാതെ പോകരുത് എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിയ്ക്കും എന്ന് തോന്നുന്നു. കാരണം ട്രെയ്‌ലർ നൽകുന്ന സന്ദേശം എന്താണോ അതിൽ നിന്ന് അല്പം പോലും പിന്നോട്ടോ മുന്നോട്ടോ ഈ സിനിമ പോകുന്നില്ല. ആദ്യമേ കൺഫ്യൂഷന് വക നൽകാതെ പറയട്ടെ, ഇരട്ടക്കുഴൽ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി.

ട്രെയ്‌ലർ, ഓൺലൈൻ റിവ്യൂകൾ (രണ്ടോ മൂന്നോ വാചകങ്ങളിൽ ചുരുക്കി എഴുതിയവ ഒഴികേ മറ്റ് റിവ്യൂകൾ ഒന്നും സിനിമ കാണും മുന്നേ വായിക്കാറില്ല) എന്നിവയിൽ നിന്ന് കിട്ടിയ ഒരു മുൻധാരണയുമായാണ് ഇന്നലെ ഡബിൾ ബാരലിന് കയറിയത്. ട്രെയ്‌ലറിൽ നിന്ന് കിട്ടിയ ധാരണ അരക്കിട്ട് ഉറപ്പിക്കാനെന്നോണം വരാൻ പോകുന്നത് ഏത് രീതിയിലുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും ആയിരിക്കും എന്ന് മുന്നറിയിപ്പ് തരാൻ സിനിമയുടെ ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിലെ ടൈറ്റിലുകളും ഇൻട്രോകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതോടെ കാണാൻ പോകുന്ന പൂരത്തിന് പറ്റിയ രീതിയിൽ മനസിനെ പാകപ്പെടുത്തി ഇരിക്കാം. ഗ്യാങ്സ്റ്റർ സിനിമകളുടെ സ്പൂഫ് എന്നും കാണാനാഗ്രഹിച്ചിരുന്ന ഒരു genre ആണ്. അത് നമ്മുടെ കൊച്ചുമലയാളത്തിൽ തന്നെ ആദ്യം കാണാൻ കഴിഞ്ഞത് സന്തോഷകരം തന്നെ. രസകരമായ കഥാപാത്രങ്ങളെ മിക്ക അഭിനേതാക്കളും നന്നായിത്തന്നെ അവതരിപ്പിച്ചു. മറ്റുള്ളവരെല്ലാം ഇതിനകം കഴിവ് തെളിയിച്ചവരായതിനാൽ, അപ്രതീക്ഷിത പ്രകടനം വിജയ് ബാബുവിന്റേത് ആയിരുന്നു. അഭിനന്ദ് രാമാനുജത്തിന്റെ ഛായാഗ്രാഹണവും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും മികച്ചതും സന്ദർഭങ്ങളോട് വളരെ യോജിച്ചതുമായിരുന്നു. മേക്കിങ്ങിൽ അന്താരാഷ്ട്ര സിനിമകളോട് മത്സരിക്കാൻ പോന്ന നിലവാരം ഈ മലയാള സിനിമ പുലർത്തുന്നുണ്ട് എന്ന് ഉറപ്പായും പറയാം. ഇതുപോലെ ഒരു പരീക്ഷണം ധൈര്യപൂർവം മലയാളത്തിൽ ഏറ്റെടുത്ത അണിയറപ്രവർത്തകരെ അഭിനന്ദിക്കാതെ തരമില്ല.

സ്പൂഫിൽ കഥയും ലോജിക്കുമൊന്നും അന്വേഷിക്കുന്നതിൽ യാതൊരു കഥയും ഇല്ല. ഡബിൾ ബാരലിൽ പറയാൻ മാത്രം ഒരു കഥയൊന്നുമില്ല. ഒരു സിനിമ എന്തായിരിക്കണം എന്ന നമ്മുടെ ധാരണകളെയൊക്കെ തച്ചുടയ്ക്കുന്ന ഒരു സിനിമാശ്രമം ആണത്. ഒരുപക്ഷേ നാളെയുടെ മലയാള സിനിമാ ചരിത്രം വിട്ടുപോകാതെ അടയാളപ്പെടുത്തി വെക്കാൻ പോകുന്ന ഒന്ന്. ഇത് ആസ്വദിക്കണമെങ്കിൽ കുട്ടികളുടെ മനസ്സോടെ കാണണം എന്ന് സംവിധായകൻ പറഞ്ഞതായി എവിടെയോ വായിച്ചു. ഞാൻ കുട്ടികളുടെ മനസ്സോടെയാണോ കണ്ടത് എന്നറിയില്ല, പക്ഷേ എന്തായാലും തുടക്കം മുതൽ അവസാനം വരെ മനസ്സറിഞ്ഞ് ചിരിച്ചു. ടിക്കറ്റ് കാശ് മുതലാവാൻ അതിൽ കൂടുതൽ എന്താ വേണ്ടത്! ഇന്ന് സിനിമയുടെ ഒഫീഷ്യൽ പേജിൽ, വിമർശനങ്ങളെ തുടർന്ന് കഥയിൽ ആവശ്യമില്ലാത്ത ഭാഗങ്ങൾ വെട്ടിമാറ്റി trimmed version-ആയിരിക്കും ഇന്ന് മുതൽ പ്രദർശിപ്പിക്കുക എന്ന് പറയുന്നുണ്ട്. സത്യം പറഞ്ഞാൽ ഇന്നലെ സെക്കൻഡ് ഷോയ്ക്ക് ഞാൻ കണ്ട സിനിമയിൽ വെട്ടിമാറ്റാൻ മാത്രം വിരസമായ ഒന്നും തന്നെ കണ്ണിൽ പെട്ടില്ല. എന്റെ കുഴപ്പമാണോ, അതോ ഇന്നലെ തന്നെ ട്രിമ്മിങ് നടന്നിരുന്നോ എന്നൊന്നും അറിയില്ല. 

(എന്റെ അടുത്തിരുന്ന് മുഴുനീളെ ചിരിച്ച ഒരു മാന്യൻ സിനിമ തീർന്നപ്പോൾ കൂട്ടുകാരനോട് പുച്ഛത്തോടെ പറയുന്ന കേട്ടു, “ഛെ! എന്തര് സിനിമ അല്ലേ?” എന്ന്. എന്തരോ എന്തോ! എന്തായാലും ഈ മല്ലൂ സൈക്കിക്ക് മരുന്നുണ്ടെന്ന് തോന്നുന്നില്ല)

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...