Skip to main content

ശ്രീനിവാസന്റെ തോന്നിവാസവും മരുന്നുപേടിയും


ഞാൻ ഈ പ്രശ്നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട്.
അപ്പോ അദ്ദാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെന്നാണ് ശ്രീനിവാസൻ സാറ് പറഞ്ഞുവരുന്നത്. കുറേ നാളായി അറിയാത്ത കാര്യങ്ങളിൽ വിടുവായത്തം എഴുന്നള്ളിച്ചുകൊണ്ടിരുന്നത് നാട്ടുകാരുടെ അജ്ഞത മുതലെടുത്ത് ആളാവാനാണ് എന്നാണ് കരുതിയത്. ഈ രീതിയിലാണെങ്കിൽ ഈ മനുഷ്യൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്. 
 
എന്തെങ്കിലുമൊന്ന് പ്രചരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ ഭയത്തിൽ പൊതിഞ്ഞ് വിടുക എന്നതാണ്. പരിണാമപരമായി തന്നെ ഭയം, അപഖ്യാതി, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കാനാണ് നമ്മുടെ പ്രവണത. റാങ്ക് നേടിയ കുട്ടിയെക്കാൾ പെട്ടെന്ന് പ്രശസ്തി കിട്ടുന്നത് ഹെഡ്മാസ്റ്ററെ കല്ലെറിഞ്ഞ കുട്ടിയ്ക്കായിരിക്കുമല്ലോ. വാട്സാപ്പിലും മറ്റും ഷെയർ ചെയ്ത് വരുന്ന ഭൂരിഭാഗം സന്ദേശങ്ങളുടേയും ടോൺ “ഇത് ഷെയർ ചെയ്യു, നിങ്ങളേയും കൂട്ടുകാരേയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ” എന്നല്ലേ? ആൾട്ടർനേറ്റ് മെഡിസിൻ പ്രചരണങ്ങളുടെ പൊതുസ്വഭാവം നോക്കിയാലും ഇത് പ്രകടമാണ്. പ്രകൃതി-തകൃതി-ടീമുകളുടെ പ്രഭാഷണങ്ങൾ കേട്ടുനോക്കൂ. അവരുടെ ചികിത്സയുടെ ഗുണങ്ങൾ, അത് എങ്ങനെ പ്രവർത്തിക്കുന്നു എന്നതൊന്നുമല്ല, മരുന്ന് മാഫിയ, കെമിക്കലുകളുടെ വിഷം, പാർശ്വഫലം എന്നിങ്ങനെ ആധുനിക വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള ഭയം ജനിപ്പിക്കലാണ് അവരുടെ ആദ്യ അജണ്ട. ബാക്കിയെല്ലാം അതിന് ശേഷമേയുള്ളു. തങ്ങളെന്തോ വലിയ അപകടത്തിലാണ് ജീവിക്കുന്നത് എന്നൊരു ഭ്രമാവസ്ഥയിൽ ജനങ്ങളെത്തുന്നു. ഭയപ്പെട്ട മനസ്സുകളിലേയ്ക്ക്, പ്രത്യക്ഷത്തിൽ തന്നെ അപഹാസ്യമായ സിദ്ധാന്തങ്ങൾ അവർക്ക് സുഖമായി തിരുകിക്കയറ്റാൻ കഴിയുന്നു. അടിസ്ഥാന ജീവശാസ്ത്രം പോലും അറിയില്ലെന്ന് പല ആവർത്തി തെളിയിച്ചവരുടെ പോലും വാക്കുകൾക്ക് വിദ്യാസമ്പന്നർ പൊൻവില കല്പിക്കുന്നു.  നല്ലൊരു പരിധി വരെ അവരീ മരുന്നുപേടിയാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ഇവിടെ ശ്രീനിവാസൻ അതേ പേടിയെ തന്റെ സിനിമയ്ക്ക് ആളെക്കൂട്ടാനായി ഉപയോഗപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നത്. മാർക്കറ്റിങ്ങിന് അഞ്ച് പൈസ മുടക്കണ്ടാ. മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഫ്രീയായി ആ സേവനം ചെയ്തുകൊടുക്കും. 
 
അലോപ്പതിയിൽ ക്യാൻസറിന് ചികിത്സയേയില്ല എന്ന ശ്രീനിവാസന്റെ വാചകം കടന്നകൈയാണ്. എല്ലാത്തരം ക്യാൻസറുകൾക്കും ഇന്ന് ചികിത്സയില്ല എന്നത് സമ്മതിയ്ക്കാം. എന്നാൽ ലിംഫോമാ പോലുള്ള ചിലയിനം ക്യാൻസറുകൾ കീമോ, റേഡിയോ തുടങ്ങിയ തെറപ്പികൾ കൊണ്ട് പൂർണമായും ഭേദമാക്കാനാവും. മറ്റനവധി ക്യാൻസറുകൾ ആദ്യ രണ്ട് ഘട്ടങ്ങളിൽ –രോഗത്തെ ഗൗരവത്തിന്റെ അടിസ്ഥാനത്തിൽ മൊത്തം നാല് ഘട്ടങ്ങളായി തിരിയ്ക്കാറുണ്ട്- കണ്ടുപിടിക്കപ്പെടുന്ന പക്ഷം ചികിത്സിച്ച് ഭേദമാക്കാനാവും. മൂന്നം നാലും ഘട്ടങ്ങളിൽ അത് കൈവിട്ടുപോയിരിക്കും. മെലനോമ പോലുള്ള ചില രോഗങ്ങളാണ് ഇന്നത്തെ സാഹചര്യത്തിൽ ഭേദമാക്കാനേ കഴിയാത്തത്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സാമൂഹ്യയാഥാർത്ഥ്യം ക്യാൻസർ എന്നത് ഒരു രോഗിയെ മാത്രമല്ല, ഒരു കുടുംബത്തെ മൊത്തത്തിൽ സ്വാധീനിയ്ക്കുന്ന രോഗമാണ്. രക്ഷപ്പെടില്ല എന്നുറപ്പാണ് എന്നതുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവരുടെ ചികിത്സ നിർത്താൻ നമുക്കാവില്ല. മരിയ്ക്കുമെന്നുറപ്പായ ആളിന് വേണ്ടി അയാളുടെ മരണം വരെ തുടരുന്ന ചികിത്സകൾ കുടുംബത്തിന്റെ നട്ടെല്ലൊടിക്കുന്ന സംഭവങ്ങൾ എത്രയെങ്കിലും നമ്മൾ കാണുന്നു. ഈ സ്ഥാനത്ത് എന്തെങ്കിലും ചെയ്യാനാവുമെങ്കിൽ അത് ചെലവ് കുറച്ച് മരുന്നുകൾ ലഭ്യമാക്കുക എന്നതാണ്. സർക്കാർ ആശുപത്രികളിലും പുറത്തും ക്യാൻസർ മരുന്നുകളുടെ വിലവ്യത്യാസം എല്ലാവർക്കും അറിയാം. എന്നാൽ കൊച്ചിയിൽ വരേണ്ട സർക്കാർ ക്യാൻസർ സെന്ററിന് തുരങ്കം വെക്കാനും മുന്നിൽ നിക്കുന്നത് ശ്രീനിവാസൻ എന്ന ഇതേ മനുഷ്യനാണ്. ലക്ഷ്മീതരു കഴിച്ച് ക്യാൻസർ വേരോടെ മാറ്റാമെന്ന വാദത്തിൽ വിശ്വസിച്ച് കബളിപ്പിക്കപ്പെട്ട കഥ രോഗബാധിതനായ നടൻ ജിഷ്ണു രാഘവൻ തുറന്നുപറഞ്ഞിരുന്നു. അതിവിടെ ഏറ്റുപിടിക്കാൻ ആരുമുണ്ടായില്ല. പക്ഷേ പച്ചില തിന്ന് ക്യാൻസർ മാറ്റാമെന്ന ‘ഡോക്ടർ’ ശ്രീനിവാസന്റെ കണ്ടുപിടിത്തം സോഷ്യൽ മീഡിയയിലും വാട്സാപ്പിലും വൻ ഉത്സവമായിരുന്നു. മണ്ടത്തരം തെരെഞ്ഞുപിടിച്ച് ഏറ്റെടുക്കാനുള്ള നമ്മുടെയീ പ്രവണത സ്വന്തം കുഴി തോണ്ടലാണ്.
 
ആധുനിക വൈദ്യശാസ്ത്രത്തിന് വേണ്ടി ഞാൻ വാദിയ്ക്കുന്നത് അത് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കി മാർക്കിട്ടിട്ടല്ല. ആധുനികശാസ്ത്രത്തിന്റെ രീതിയും ക്ഷമതയും നേരിട്ട് ബോധ്യമുള്ളതുകൊണ്ടും ഇതരചികിത്സാരീതികളുടെ അടിസ്ഥാനസിദ്ധാന്തങ്ങളിലും പ്രായോഗികതകളിലും ഉള്ള വിഡ്ഢിത്തങ്ങൾ തിരിച്ചറിയുന്നതുകൊണ്ടും  ആണ്. മരുന്നുമാഫിയയും വ്യാജമരുന്നുകളും ഒന്നും ഞാൻ നിഷേധിയ്ക്കുന്നില്ല. പക്ഷേ അത് ആധുനികവൈദ്യശാസ്ത്രത്തിന്റെ കുഴപ്പം ആകുന്നതെങ്ങനെയാണ്? ഇതൊക്കെ തടയേണ്ടത് ഇവിടത്തെ സർക്കാർ സംവിധാനങ്ങളുടെ ചുമതലയാണ്. മരുന്നുകമ്പനിയുടെ കൈക്കൂലി വാങ്ങി ആവശ്യമില്ലാത്ത മരുന്ന് കുറിയ്ക്കുന്ന ഡോക്ടറും ക്യൂ നില്ക്കുന്ന ആളിൽ നിന്ന് അമ്പത് രൂപ കൈക്കൂലി വാങ്ങി ഓ.പീ.ടിക്കറ്റിന്റെ ക്രമം മാറ്റി ആളെ നേരത്തെ കയറ്റിവിടുന്ന അറ്റൻഡറും തമ്മിൽ എന്താണ് വ്യത്യാസം? രണ്ടുപേരും ഒരേ തെറ്റാണ് ചെയ്യുന്നത്. വ്യത്യാസം അതാത് ആളുകളുടെ തൊഴിലിന്റെ (ഉത്തരവാദിത്വത്തിന്റെ) റീച്ച് അനുസരിച്ച് മാറുന്നുവെന്നേയുള്ളു. അയ്യായിരം കോടി രൂപയുടെ അഴിമതി കാണിക്കാൻ ഒരു പ്യൂണിന് ആഗ്രഹം കാണും, പക്ഷേ അയാളുടെ തൊഴിലിന് ആ ശേഷിയില്ല. അയാൾ പത്തോ അഞ്ഞൂറോ രൂപയുടെ ‘ചെറുകിട അഴിമതി’യിൽ തൃപ്തിപ്പെടേണ്ടിവരും. നാളെ അതേ പ്യൂൺ ഒരു കേന്ദ്രമന്ത്രി ആയാൽ അയാൾക്ക് അയ്യായിരം കോടി തട്ടിക്കാൻ കഴിഞ്ഞേക്കും. അതിന് പ്യൂൺ ആയിരുന്ന സമയത്തെ അത്ര തന്നെ അധാർമികത മതിയാകും, അഡീഷണൽ ‘വില്ലത്തരം’ ഒന്നും ആവശ്യമേയില്ല. മറ്റേത് തൊഴിൽ മേഖലയിലും ഉള്ളത്ര മൂല്യച്യുതികൾ മെഡിക്കൽ മേഖലയിലും ഉണ്ടാകുക എന്നത് സ്വാഭാവികമാണ്. മന്ത്രിയും പോലീസും മുതൽ പാൽക്കച്ചവടം വരെ അഴിമതിയും മൂല്യച്യുതിയും കൊണ്ട് കരിവാളിച്ച് കിടക്കുമ്പോ ഡോക്ടർമാർ മാത്രം മാലാഖമാരായി തുടരണമെങ്കിൽ അവരെ സ്വർഗത്തിൽ നിന്നും നേരിട്ടിറക്കേണ്ടിവരും. നിങ്ങൾക്കറിയാമോ ഇന്നാട്ടിൽ ഒരുകോടി രൂപ ഡൊണേഷൻ കൊടുത്താൽ മെഡിസിന് സീറ്റ് കിട്ടുമെന്ന്? പത്തോ പതിനഞ്ചോ കോടി മുടക്കാനുണ്ടെങ്കിൽ ആർക്കും ഡോക്ടർ ഡിഗ്രി കിട്ടുമെങ്കിൽ, ആ ഡിഗ്രിയുടമയ്ക്ക് കാശിനോട് ആത്മാർത്ഥത വരുന്നതാണോ രോഗിയോട് ആത്മാർത്ഥത വരുന്നതാണോ കൂടുതൽ സ്വാഭാവികം? മാർക്കറ്റിൽ വരുന്ന മരുന്ന് നല്ലതാണോ വ്യാജനാണോ എന്ന് പരിശോധിയ്ക്കേണ്ടത് ആരുടെ ജോലിയാണ്? ഈ സാഹചര്യം ആരാണ് തടയാൻ പോകുന്നത്? മെറിറ്റ് കൊണ്ട് ഡോക്ടറായി ഉറങ്ങാൻ പോലും സമയമില്ലാതെ ജോലി ചെയ്യുന്ന മറ്റ് ഡോക്ടർമാരുടെ പണിയാണോ അതൊക്കെ? കാശ് ചെലവാക്കി ഡിഗ്രി നേടുന്നവരാണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നത് എന്നൊന്നും ഇതിൽ നിന്ന് ആരും വായിച്ചെടുത്തേക്കല്ലേ. പ്രശ്നത്തിന്റെ യഥാർത്ഥ കിടപ്പുവശവും പരിഹാരം ഉണ്ടാവേണ്ട ദിശയും ചൂണ്ടിക്കാട്ടുകയെന്നതേ ഉദ്ദേശ്യമുള്ളു.
 
ഇനി എന്തെങ്കിലും കേട്ട് പേടിച്ചേ തീരൂ എന്ന് വാശിയുള്ളവർക്കായിട്ട് ഒരു ഐറ്റം കൂടി തരാം. ജസ്റ്റ് ഒന്നാലോചിച്ചുനോക്കൂ. മരുന്നുകമ്പനികൾക്ക് മരുന്ന് കൂടുതൽ വിറ്റഴിയ്ക്കണമെങ്കിൽ മോഡേൺ മെഡിസിൻ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്ടർമാരെ തന്നെ വിലയ്ക്കടുക്കണമെന്നുണ്ടോ? വാക്സിനെതിരേ പ്രചരണം നടത്തുന്ന  പ്രകൃതിക്കാരെ വിലയ്ക്കെടുത്ത് വാക്സിൻ വിരുദ്ധപ്രചാരണം ശക്തിപ്പെടുത്തുകയും പരമാവധി ആളുകളെ വാക്സിനിൽ നിന്നകറ്റുകയും ചെയ്യുകയാണെങ്കിലോ? കുറച്ചുനാൾ കഴിയുമ്പോ മലമ്പനിയും പോളിയോയും വസൂരിയുമൊക്കെ പടർന്നുപിടിക്കുകയും ഒടുവിൽ ഗതികെടുന്ന സർക്കാർ നൂറിരട്ടി വിലകൊടുത്തും അതിനുള്ള മരുന്നുകൾ വാങ്ങിക്കാൻ ബാധ്യസ്ഥരാകുകയും ചെയ്താലോ?ആ സാഹചര്യം മുൻകൂട്ടി കണ്ട് അവർ ഇന്ന് കളിയ്ക്കുന്ന കളിയാണ് ഈ വാക്സിൻ വിരുദ്ധതയെങ്കിലോ? വേറൊരു രീതിയിൽ പറഞ്ഞാൽ ഇതാണ് സിദ്ധാന്തം: ആദ്യം രോഗികളെ മരുന്നിൽ നിന്ന് അകറ്റുക- അതിനായി അലോപ്പതി വിരുദ്ധത ആദ്യം പ്രചരിപ്പിക്കുക – കുറേ കഴിയുമ്പോൾ കൂടുതൽ രോഗികൾ ഉണ്ടാകും – അപ്പോൾ നൂറിരട്ടി വിലയിട്ട് മരുന്നുകളെ വിപണിയിലെത്തിക്കുക -  ജീവൻ വേണ്ടവർ എന്തുവിലകൊടുത്തും അന്ന് മരുന്നുവാങ്ങും. ഈ സിദ്ധാന്തം ഏറ്റവും നന്നായി പ്രവർത്തിക്കുക അലോപ്പതിവിരുദ്ധരെ വിലയ്ക്കെടുത്താലാണ്. സാമാന്യം നല്ല കാശുണ്ടാക്കുന്ന അലോപ്പതി ഡോക്ടർമാരാണോ അതോ ഇതര ചികിത്സകരാണോ കാശിൽ പെട്ടെന്ന് വീഴാൻ സാധ്യത? അങ്ങനെയെങ്കിൽ ആരാണ് മരുന്നുകമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നത്- അലോപ്പതി ഡോക്ടർമാരോ അതോ അലോപ്പതിവിരുദ്ധരോ? ഈ ഗൂഢാലോചനാ സിദ്ധാന്തം വിശ്വാസം വരാത്തവർ ഇതുകൂടി ആലോചിയ്ക്കുക- യാഥാർത്ഥ്യം ഇതാണെന്നോ മറിച്ചാണെന്നോ നിങ്ങൾ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിക്കാൻ പോകുന്നത്? തെളിവില്ലെങ്കിൽ എന്തടിസ്ഥാനത്തിലാണ് നിങ്ങൾ ആരെ വിശ്വസിക്കണമെന്ന് തീരുമാനിയ്ക്കുന്നത്? നല്ലോണം ആലോചിച്ചുനോക്കൂ. അലോപ്പതിവിരുദ്ധർ പറയുന്നത് സത്യമായിരുന്നെങ്കിൽ എന്നാണ് നമ്മളുടെ ആഗ്രഹം. സത്യം പറയട്ടെ, എന്റേയും ആഗ്രഹം അതുതന്നെയാണ്. മരുന്നൊന്നും വാങ്ങണ്ടാ- പച്ചവെള്ളോം പച്ചിലേം പട്ടിണീം- എല്ലാ രോഗവും ഭും! എന്ത് സുഖമായിരുന്നു! പക്ഷേ ചേട്ടൻമാരേ ചേച്ചിമാരേ, ദൗർഭാഗ്യവശാൽ നമ്മുടെ ആഗ്രഹം അനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന ലോകത്തല്ല നമ്മൾ ജീവിക്കുന്നത്.




Comments

  1. Well said.
    A correction, the word allopathy is not right, correct term is MODERN MEDICINE.
    Allopathy is the word used by Dr Hanuman with the view that the modern medicine itself is another disease

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...