Skip to main content

വഴി പറഞ്ഞുകൊടുക്കൽ!

വഴി പറഞ്ഞുകൊടുക്കൽ എന്നത് ഒരു സവിശേഷ കഴിവാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളത് തിരിച്ചറിയുന്നത്, ആ കഴിവില്ലാത്തവർ വഴി പറഞ്ഞുതരുമ്പോഴായിരിക്കും. ചില ആളുകളെ പരിചയമുണ്ട്- അവർക്ക് ഏതാണ്ടെല്ലാ സ്ഥലങ്ങളും പരിചിതമാണ്. പക്ഷേ അവര് പറഞ്ഞുതരുന്ന വഴി അനുസരിച്ച് ഒരിയ്ക്കലും ഉദ്ദേശിക്കുന്നിടത്ത് എത്താനാവില്ല. മോശം വഴി പറച്ചിലുകാർക്കുള്ള ചില പോരായ്മകൾ നിരീക്ഷിച്ചിട്ടുണ്ട്.
  • കേൾക്കുന്ന ആളിന് താൻ പറയുന്ന സ്ഥലങ്ങൾ എത്രത്തോളം പരിചിതമാണ് എന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കൽ- പറയുന്ന ആൾ വളരെ ഉറപ്പോടെയാണ് ഓരോ തിരിവുകളും സ്ഥലപ്പേരുകളും പറയുന്നതെങ്കിൽ പോലും ആദ്യമായി ആ സ്ഥലത്തുകൂടി പോകാൻ പോകുന്നയാളെ സംബന്ധിച്ച് രണ്ടോ മൂന്നോ തിരിവുകളും അത്ര തന്നെ സ്ഥലപ്പേരുകളും കേൾക്കുന്നതോടെ മിക്കവാറും കൺഫ്യൂഷനാവും. (ഒരുപാട് തിരിവുകളുള്ള വഴിയാണെങ്കിൽ ഞാൻ ആദ്യത്തെ രണ്ട് തിരിവുകൾ കഴിഞ്ഞ് ആളുകൾ ധാരാളം കാണാൻ ചാൻസുള്ള സ്ഥലപ്പേര് പറഞ്ഞുകൊടുത്തിട്ട് ബാക്കി അവിടെ ആരോടെങ്കിലും ചോദിക്കാൻ പറയും)
  • ദൂരം സമയത്തിലാക്കി പറയൽ- "അവിടന്ന് അഞ്ച് മിനിറ്റ് പോയിട്ട് ഇടത്തോട്ട് തിരിയണം..." എന്നൊക്കെ ചിലർ പറയും. അഞ്ച് മിനിറ്റ് കൊണ്ട് പലരും പല ദൂരമായിരിക്കും സഞ്ചരിക്കുന്നത്. തെറ്റായ തിരിവ് എടുക്കുന്നതോടെ കളി കൈവിട്ട് പോകും.
  • അടയാളങ്ങൾ തെരെഞ്ഞെടുക്കുന്നതിലെ അപാകതകൾ- പെട്ടെന്ന് കാണാൻ സാധ്യതയില്ലാത്ത അടയാളങ്ങൾ, വാഹനത്തിൽ പോകുന്നവരോട് വളവിലും മറുവശത്തുമൊക്കെയുള്ള കടകളുടെ പേരുകൾ, എന്നുവേണ്ട മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്റർ വരെ അടയാളം പറഞ്ഞുകൊടുക്കുന്നവരെ കണ്ടിട്ടുണ്ട്.
ഇനിയും ഉണ്ടാവില്ലേ പലതും?

(വഴി പറഞ്ഞുകൊടുക്കുന്ന സമയത്ത് തോന്നിയിട്ടുള്ള ഒരു ബുദ്ധിമുട്ട് തെക്കോട്ട്, കിഴക്കോട്ട് എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാഗം പേർക്കും അത് മനസിലാവില്ല എന്നതാണ്. ജ്യോതിശാസ്ത്രത്തിൽ കമ്പമുള്ളതുകൊണ്ട് എനിക്ക് പലപ്പോഴും ആദ്യം വായിൽ വരുന്നത് ഈ ദിശകളായിരിക്കും. സമപ്രായക്കാരാണെങ്കിൽ അതിന് തെറിവിളി ഏതാണ്ട് ഉറപ്പാണ്. "മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയടാ"-ന്ന് പറയും അവർ)

Comments

  1. മറുനാട്ടുകാരായ ആളുകൾ നമ്മുടെ നാട്ടിൽ പൊതുഗതാഗതസൗകര്യം ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാനപ്രശ്നം റൂട്ട് നമ്പർ ഇല്ലെന്നതാണ്.

    ReplyDelete

Post a Comment

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...