Skip to main content

വഴി പറഞ്ഞുകൊടുക്കൽ!

വഴി പറഞ്ഞുകൊടുക്കൽ എന്നത് ഒരു സവിശേഷ കഴിവാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളത് തിരിച്ചറിയുന്നത്, ആ കഴിവില്ലാത്തവർ വഴി പറഞ്ഞുതരുമ്പോഴായിരിക്കും. ചില ആളുകളെ പരിചയമുണ്ട്- അവർക്ക് ഏതാണ്ടെല്ലാ സ്ഥലങ്ങളും പരിചിതമാണ്. പക്ഷേ അവര് പറഞ്ഞുതരുന്ന വഴി അനുസരിച്ച് ഒരിയ്ക്കലും ഉദ്ദേശിക്കുന്നിടത്ത് എത്താനാവില്ല. മോശം വഴി പറച്ചിലുകാർക്കുള്ള ചില പോരായ്മകൾ നിരീക്ഷിച്ചിട്ടുണ്ട്.
  • കേൾക്കുന്ന ആളിന് താൻ പറയുന്ന സ്ഥലങ്ങൾ എത്രത്തോളം പരിചിതമാണ് എന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കൽ- പറയുന്ന ആൾ വളരെ ഉറപ്പോടെയാണ് ഓരോ തിരിവുകളും സ്ഥലപ്പേരുകളും പറയുന്നതെങ്കിൽ പോലും ആദ്യമായി ആ സ്ഥലത്തുകൂടി പോകാൻ പോകുന്നയാളെ സംബന്ധിച്ച് രണ്ടോ മൂന്നോ തിരിവുകളും അത്ര തന്നെ സ്ഥലപ്പേരുകളും കേൾക്കുന്നതോടെ മിക്കവാറും കൺഫ്യൂഷനാവും. (ഒരുപാട് തിരിവുകളുള്ള വഴിയാണെങ്കിൽ ഞാൻ ആദ്യത്തെ രണ്ട് തിരിവുകൾ കഴിഞ്ഞ് ആളുകൾ ധാരാളം കാണാൻ ചാൻസുള്ള സ്ഥലപ്പേര് പറഞ്ഞുകൊടുത്തിട്ട് ബാക്കി അവിടെ ആരോടെങ്കിലും ചോദിക്കാൻ പറയും)
  • ദൂരം സമയത്തിലാക്കി പറയൽ- "അവിടന്ന് അഞ്ച് മിനിറ്റ് പോയിട്ട് ഇടത്തോട്ട് തിരിയണം..." എന്നൊക്കെ ചിലർ പറയും. അഞ്ച് മിനിറ്റ് കൊണ്ട് പലരും പല ദൂരമായിരിക്കും സഞ്ചരിക്കുന്നത്. തെറ്റായ തിരിവ് എടുക്കുന്നതോടെ കളി കൈവിട്ട് പോകും.
  • അടയാളങ്ങൾ തെരെഞ്ഞെടുക്കുന്നതിലെ അപാകതകൾ- പെട്ടെന്ന് കാണാൻ സാധ്യതയില്ലാത്ത അടയാളങ്ങൾ, വാഹനത്തിൽ പോകുന്നവരോട് വളവിലും മറുവശത്തുമൊക്കെയുള്ള കടകളുടെ പേരുകൾ, എന്നുവേണ്ട മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്റർ വരെ അടയാളം പറഞ്ഞുകൊടുക്കുന്നവരെ കണ്ടിട്ടുണ്ട്.
ഇനിയും ഉണ്ടാവില്ലേ പലതും?

(വഴി പറഞ്ഞുകൊടുക്കുന്ന സമയത്ത് തോന്നിയിട്ടുള്ള ഒരു ബുദ്ധിമുട്ട് തെക്കോട്ട്, കിഴക്കോട്ട് എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാഗം പേർക്കും അത് മനസിലാവില്ല എന്നതാണ്. ജ്യോതിശാസ്ത്രത്തിൽ കമ്പമുള്ളതുകൊണ്ട് എനിക്ക് പലപ്പോഴും ആദ്യം വായിൽ വരുന്നത് ഈ ദിശകളായിരിക്കും. സമപ്രായക്കാരാണെങ്കിൽ അതിന് തെറിവിളി ഏതാണ്ട് ഉറപ്പാണ്. "മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയടാ"-ന്ന് പറയും അവർ)

Comments

  1. മറുനാട്ടുകാരായ ആളുകൾ നമ്മുടെ നാട്ടിൽ പൊതുഗതാഗതസൗകര്യം ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാനപ്രശ്നം റൂട്ട് നമ്പർ ഇല്ലെന്നതാണ്.

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...