Skip to main content

നാക്കിലെ വ്യത്യസ്ഥ രുചിമേഖലകള്‍

മധുരം, കയ്പ്പ്, പുളിപ്പ്, ഉപ്പുരസം എന്നിങ്ങനെ വ്യത്യസ്ഥ രുചികള്‍ തിരിച്ചറിയാന്‍ നമ്മുടെ നാക്കില്‍ വ്യത്യസ്ഥ രുചിമേഖലകള്‍ ഉണ്ട് എന്ന്‍ കേട്ടിട്ടില്ലേ? Tongue map എന്ന പേരില്‍ അറിയപ്പെടുന്ന ഈ ആശയം തികച്ചും തെറ്റാണ് എന്നറിയുമോ? ശാസ്ത്രലോകത്ത് ഏറ്റവുമധികം കാലം വെല്ലുവിളിക്കപ്പെടാതെ നിന്ന ഒരു തെറ്റിദ്ധാരണ ചിലപ്പോള്‍ ഇതായിരിക്കും.

 D. P. Hanig എന്നൊരു ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ 1901-ല്‍ പ്രസിദ്ധീകരിച്ച ഒരു പേപ്പറിലാണ് ഇക്കാര്യം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. വലിയ കൃത്യതയൊന്നും അവകാശപ്പെടാനില്ലാതെ നടത്തിയ ഒരു പരീക്ഷണത്തെത്തുടര്‍ന്നാണ് ഹാനിഗ് നാക്കില്‍ വ്യത്യസ്ഥ രുചികള്‍ വ്യത്യസ്ഥ ഭാഗങ്ങളിലാണ് സ്വീകരിക്കപ്പെടുന്നത് എന്ന അനുമാനത്തില്‍ എത്തിയത്. അദ്ദേഹത്തിന്റെ അറിവിലെ നാല് അടിസ്ഥാനരുചികളായ മധുരം (sweet), കയ്പ്പ് (bitter), പുളിപ്പ് (sour), ഉപ്പുരസം (salty) എന്നിവ നാക്കിലെ നാല് വ്യത്യസ്ഥഭാഗങ്ങളിലായി കാണിച്ച് പ്രാകൃതമായ ഒരു Tongue map-ഉം ഉണ്ടാക്കി. പിന്നീട് Edwin Boring എന്നൊരാള്‍ ഹാനിഗിന്റെ തന്നെ ഡാറ്റ ഉപയോഗിച്ച് ചില കണക്കുകൂട്ടല്‍ കൂടി നടത്തിയിട്ടാണ് ചിത്രത്തില്‍ കാണുന്ന മോഡേണ്‍ ടങ് മാപ്പ് ഉണ്ടാക്കുന്നത്.

ദുരൂഹമെന്നേ പറയാന്‍ കഴിയൂ, മുക്കാല്‍ നൂറ്റാണ്ടോളം ഹാനിഗിന്റെ ഈ ആശയം ആഴത്തില്‍ പഠിക്കാനോ ചോദ്യം ചെയ്യാനോ ആരും മുതിര്‍ന്നില്ല. മുക്കാല്‍ നൂറ്റാണ്ട് കഴിഞ്ഞ്, 1974-ല്‍ വിര്‍ജീനിയ കോളിങ്സ് എന്ന ശാസ്ത്രജ്ഞയാണ് ആദ്യമായി ഇതിനെ വിമര്‍ശനാത്മകമായി പഠിക്കുന്നത്. ഏത് രുചിയും സ്വീകരിക്കാന്‍ നാക്കിന്റെ ഏത് ഭാഗത്തിനും കഴിവുണ്ട് എന്നവര്‍ കണ്ടെത്തി. (സത്യത്തില്‍ നാക്കില്‍ മാത്രമല്ല, അണ്ണാക്കിലും ശ്വാസനാളത്തിലേക്ക് ആഹാരം കടക്കാതെ കാക്കുന്ന epiglottis-ലും രുചി സംവേദിനികള്‍ ഉണ്ട്. അവിടെയും ഏത് രുചിയെയും സ്വീകരിക്കാനുള്ള കഴിവുണ്ട്). ഹാനിഗിന്റെ ഒരു കണ്ടെത്തലിനോട് പക്ഷേ അവര്‍ യോജിക്കുന്നുണ്ട്, വ്യത്യസ്ഥ രുചികള്‍ സ്വീകരിക്കുന്നതിനുള്ള സംവേദനക്ഷമതയില്‍ (sensitivity) ചെറിയ വ്യത്യാസം നാക്കിലെ വ്യത്യസ്ഥഭാഗങ്ങള്‍ തമ്മിലുണ്ട്. പക്ഷേ അത് പ്രായോഗികമായി തിരിച്ചറിയുവാന്‍ കഴിയാത്ത അത്രയും ചെറിയ അളവില്‍ മാത്രമേ ഉള്ളൂ എന്നോര്‍ക്കണം. നാല് അടിസ്ഥാന രുചികള്‍ എന്ന ഹാനിഗിന്റെ ആശയവും തെറ്റായിരുന്നു. കിക്കുനെ ഇക്കെദാ എന്ന ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഉമാമി (umami) എന്ന്‍ പേരുള്ള മറ്റൊരു രുചി കൂടി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പാശ്ചാത്യര്‍ ഇതിനെ അല്പം വൈകിയാണ് അംഗീകരിച്ചത്. ജാപ്പനീസ് വിഭവങ്ങളില്‍ വളരെ സാധാരണമായ അജിനമോട്ടോ പോലുള്ള glutamate-കളുടെ രുചിയാണ് ഉമാമി. മാംസത്തിന്റെ രുചി എന്ന്‍ വേണമെങ്കില്‍ ഏകദേശമായി പറയാം. ഇതിനോടൊപ്പം കൊഴുപ്പിന്റെ രുചി ആറാമത്തെ അടിസ്ഥാനരുചിയാണ് എന്നൊരു വാദവും ഇപ്പോള്‍ നിലവിലുണ്ട്.

ഒരു നുള്ള്‍ ഉപ്പ് നാക്കിന്റെ തുമ്പില്‍ വെച്ചു നോക്കിയാല്‍ തന്നെ തെറ്റാണെന്ന് ആര്‍ക്കും ബോധ്യമാവുന്ന ഈ സങ്കല്‍പ്പം ഇനി നമുക്ക് പൂര്‍ണമായും ഉപേക്ഷിക്കാം.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

സ്റ്റീഫന്‍ ഹോക്കിങ് പറഞ്ഞതും നാം കേട്ടതും...

കഴിഞ്ഞ ദിവസം വിഖ്യാത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ് നടത്തിയ ഒരു പ്രസ്താവന വലിയ വാര്‍ത്താ പ്രധാന്യം നേടിയിരിക്കുകയാണ്. ബ്ലാക് ഹോളുകള്‍ അല്ലെങ്കില്‍ തമോഗര്‍ത്തങ്ങള്‍ എന്നറിയപ്പെടുന്ന ബാഹ്യാകാശ വസ്തുക്കള്‍ സത്യത്തില്‍ നിലവിലില്ല എന്നദ്ദേഹം പറഞ്ഞതായാണ് വാര്‍ത്ത. പൊതുജനങ്ങള്‍ക്ക് ബ്ലാക് ഹോളുകളെ പരിചയപ്പെടുത്തിക്കൊടുക്കുന്നതി ല്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹോക്കിങ്ങിന്റെ തന്നെ പോപ്പുലര്‍ സയന്‍സ് പുസ്തകങ്ങള്‍ ആയിരുന്നു എന്നതിനാല്‍ കൂടി, ഈ വാര്‍ത്ത വലിയൊരു ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന്‍ തോന്നുന്നു. ഹോക്കിങ്ങിന്റെ പുതിയ സിദ്ധാന്തവും പഴയ സിദ്ധാന്തവും താരതമ്യം ചെയ്ത് ആധികാരികമായി അഭിപ്രായം പറയാനുള്ള അറിവ് എനിക്കീ വിഷയത്തില്‍ ഇല്ല എന്നിരിക്കിലും, ഒരു സാധാരണക്കാരന്റെ കാഴ്ചപ്പാടില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പത്തിന് ഒരല്‍പം പരിഹാരം ഉണ്ടാക്കാന്‍ കഴിയുമെന്ന് തോന്നുന്നു. എന്താണ് ബ്ലാക് ഹോളുകള്‍? നമ്മള്‍ നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളെപ്പോലെ തന്നെയുള്ള വസ്തുക്കള്‍ തന്നെയാണ് ബ്ലാക് ഹോളുകള്‍. ഒറ്റ വ്യത്യാസമേ ഉള്ളൂ -ഒടുക്കത്തെ സാന്ദ്രത! എത്ര സാന്ദ്രത (density) വരും എന്ന്...