Skip to main content

പ്രപഞ്ചത്തിന്റെ ശാസ്ത്രീയചിത്രം - പ്രഭാഷണസമാഹാരം

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ശാസ്ത്രീയമായൊരു ധാരണ നിലവിലുണ്ട്. അതിനെപ്പറ്റി കുറച്ചുവാക്കുകളിൽ കുറച്ചുനേരം കൊണ്ട് സംസാരിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമാണ്. പക്ഷേ അത്തരമൊരു സമഗ്രവീക്ഷണത്തിൽ താത്പര്യം ഉള്ളവർക്കായി, ഞാൻ പലയിടത്തായി പലപ്പോൾ നടത്തിയ പ്രഭാഷണങ്ങളെ കോ‍ർത്തിണക്കി ഒരു ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാമെന്ന് കരുതി.

1. പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജനാല നമ്മുടെ ആകാശം തന്നെയാണ്. പ്രപഞ്ചം എന്താണെന്ന് മനസിലാക്കുന്നതിനും മുന്നേ തന്നെ ആകാശത്തെ മനസിലാക്കി നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ നമ്മുടെ പൂ‍ർവിക‍ർക്ക് കഴിഞ്ഞു. ഭൂമി ഉൾപ്പടെയുള്ള ഗോളങ്ങളുടെ ചലനം ഉപയോഗപ്പെടുത്തി കാലഭേദങ്ങളേയും കാലഗണനകളേയും മനസിലാക്കിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ:


2. ആകാശത്തേയ്ക്ക് നോക്കിക്കൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന്റെ ഘടന, വലിപ്പം എന്നിവയെക്കുറിച്ച് നമ്മൾ ധാരണകളുണ്ടാക്കിയത്. വെറും കണ്ണിന് പകരം ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എന്നേയുള്ളു. ആ നിരീക്ഷണങ്ങൾ പ്രപഞ്ചോല്പത്തി എങ്ങനെയായിരുന്നു എന്ന് അനുമാനിക്കാനും നമ്മളെ പ്രാപ്തരാക്കി. അതേപ്പറ്റി ഇവിടെ :


3. എല്ലാ നിരീക്ഷണങ്ങളും അങ്ങ് ദൂരെ നിന്ന് വരുന്ന പ്രകാശത്തെ പഠിയ്ക്കലാണ്. എന്നാൽ പ്രപ‍ഞ്ചരഹസ്യങ്ങൾ ആ പ്രകാശത്തിൽ നേരിട്ട് ദൃശ്യമാകില്ല. അതിന് പ്രകാശത്തിൽ രേഖപ്പെട്ടിരിക്കുന്ന കോഡുഭാഷ വായിച്ചെടുക്കാൻ കഴിയണം. ആ ഭാഷ പരിചയപ്പെടുത്തുന്ന വീഡിയോ ഇവിടെ :

4. എന്നാൽ പ്രപഞ്ചോല്പത്തി എന്ന, ഒരിയ്ക്കൽ മാത്രം സംഭവിച്ച, നമ്മളൊരിയ്ക്കലും ദൃക്സാക്ഷിയാകാൻ സാധ്യതയില്ലാത്ത ആ വിഷയം ഗ്രഹിക്കാൻ സ്പെയ്സും സമയവും തമ്മിലുള്ള പരസ്പരബന്ധം മനസിലാക്കേണ്ടതുണ്ട്. ആ രഹസ്യം ഗുരുത്വാകർഷണത്തെ മനസിലാക്കാനുള്ള ശ്രമത്തിലൂടെയാണ് നമുക്ക് വെളിപ്പെട്ടുകിട്ടിയത്. അത് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

5. പ്രപഞ്ചം ഇന്നെത്ര വിശാലമായിരുന്നാലും ഒരുകാലത്ത് അത് വളരെ ചെറുതായിരുന്നു. ആ അവസ്ഥയിൽ വെറും ഊ‍ർജം മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് മൗലികകണങ്ങളും പിന്നീട് പതിയെ പതിയെ ആറ്റങ്ങളും തന്മാത്രകളുമൊക്കെയായിട്ടാണ് പ്രപഞ്ചം രൂപപ്പെട്ടത്. ആ പരിണാമത്തിന്റെ കഥ ഇവിടെ :

6. ഇതെല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് തടസ്സം സൃഷ്ടിച്ചേക്കും. അവസാനമായി, ശാസ്ത്രം പഠിക്കുമ്പോൾ സാമാന്യബുദ്ധിയെ സൂക്ഷിച്ച് മാത്രം അകത്തുകയറ്റേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

7. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ്, നമുക്ക് പരിചയമില്ലാത്ത അത്രയും വലിയ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളും നമുക്ക് പരിചയമില്ലാത്തയത്രയും ചെറിയ വസ്തുക്കളും പെരുമാറുന്നത്. അത്തരം ചില വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ച് ഇവിടെ:

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...