Skip to main content

സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീണത് അറിഞ്ഞോ?

സൾഫ്യൂരിക് ആസിഡ് എന്താന്നറിയോ? രാസവസ്തുക്കളിലെ രാജാവ് (king of chemicals) എന്ന് വിളിക്കുന്ന ഒരു ഭീകരവസ്തുവാണത്. രാസവസ്തു എന്ന് പറഞ്ഞാൽ മതി, ഭീകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ല എന്നാണ് വെയ്പ്പ്. ഇന്ന് മലയാളികൾ സാക്ഷാൽ യമദേവനെക്കാൾ കൂടുതൽ പേടിക്കുന്നത് രാസവസ്തുക്കളെയാണല്ലോ. അപ്പോപ്പിന്നെ കാറിന്റെ ബാറ്ററിയിലൊക്കെ ഒഴിക്കുന്ന ഈ ഭയാനകരാസവസ്തു -നമ്മടെയീ സൾഫ്യൂരിക് ആസിഡേയ്- കണ്ണിൽ വീഴുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കിയേ? സങ്കല്പിക്കാൻ പേടി തോന്നുന്നുണ്ടോ? അതിന്റെ ആവശ്യമില്ല. ആസിഡ് വീഴുമ്പോഴുള്ള പ്രഭാവം, അത് എത്ര അളവിൽ എത്ര ഗാഢതയോടെ വീഴുന്നു എന്നതനുസരിച്ചിരിക്കും എങ്കിലും, സൾഫ്യൂരിക് ആസിഡ് കണ്ണിൽ വീഴുക എന്നത് അത്ര അസാധാരണ സംഭവമൊന്നുമല്ല! നമ്മളിൽ പലരുടേയും കണ്ണിൽ പല തവണ അത് വീണിട്ടുണ്ട്. എപ്പോഴാന്ന് ചോദിച്ചാൽ, ഉള്ളി അരിയുമ്പോൾ. എങ്ങനെ എന്ന് ചോദിച്ചാൽ ഇത്തിരി കെമിസ്ട്രിയാണ് സംഭവം.

രാസവസ്തുപ്പേടിയുള്ളവർ മുന്നോട്ടുവായിക്കരുത്. നിങ്ങൾക്ക് പലതും താങ്ങാനായെന്ന് വരില്ല.

ഉള്ളിച്ചെടി മണ്ണിൽ നിന്നും ധാരാളം സൾഫർ ആഗിരണം ചെയ്യുന്ന പ്രകൃതമുള്ള സസ്യമാണ്. അതെ, സൾഫർ ഒരു രാസവസ്തുവാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിങ്ങനെ പല ഭീകരരാസവസ്തുക്കളും ചെടികൾ ഉള്ളിലേയ്ക്കെടുക്കുന്നുണ്ട്. നിങ്ങൾ രാസവളം ഇട്ടാലും ജൈവവളം ഇട്ടാലും ചെടിയ്ക്ക് ഇതൊക്കെ തന്നെയാണ് വേണ്ടത്, ഇതൊക്കെയേ എടുക്കൂ താനും. അത് പോട്ടെ, പറഞ്ഞുവന്നത് ഉള്ളിയിലെ സൾഫറിനെപ്പറ്റിയാണ്. ഈ സൾഫർ ഉള്ളിയിൽ ചില അമിനോ ആഡിഡുകളുടെ ഭാഗമായിട്ടാണ് നിൽക്കുന്നത്. നിങ്ങൾ ഉള്ളി അരിയുമ്പോൾ അതിലെ കോശങ്ങൾ പലതും പൊട്ടുകയും മര്യാദയ്ക്ക് അപ്പുറോമിപ്പുറോമിരുന്ന ഈ അമിനോ ആസിഡുകളും ചില്ലറ എൻസൈമുകളും (എല്ലാം വൃത്തികെട്ട രാസവസ്തുക്കൾ തന്നെ!) കൂടിക്കലർന്ന് രാസപ്രവർത്തനം നടന്ന് propanethiol s-oxide എന്നൊരു പുതിയ രാസവസ്തു (ദേ പിന്നേം രാസവസ്തു!) ഉണ്ടാകും. ഇത് വളരെപ്പെട്ടെന്ന് ബാഷ്പീകരിക്കുന്ന സ്വഭാവമുള്ള ഒരു വസ്തുവായതിനാൽ, ഇത് നേരെ പൊങ്ങി നമ്മുടെ കണ്ണിൽ വന്ന് തട്ടും. നമ്മുടെ കണ്ണിൽ ഈർപ്പം എന്നൊക്കെ നാം അറിയാതെ വിളിക്കുന്ന, ഡൈഹൈഡ്രജൻ മോണോക്സൈഡ് എന്ന മറ്റൊരു രാസവസ്തു ഉണ്ട്. ഈ രാസവസ്തു കൊടുംഭീകരനാണ്. ലോകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച 99.998% ആളുകളിലും ഈ രാസവസ്തുവിന്റെ അംശം കൂടുതലായിരുന്നു എന്ന് പഠനങ്ങളുണ്ടത്രേ. അങ്ങനെ ഈ രണ്ട് രാസവസ്തുക്കളും കൂടി കണ്ണിൽ വെച്ച് പരസ്പരം പ്രവർത്തിച്ച് കണ്ണിൽ സാക്ഷാൽ സൾഫ്യൂരിക് ആസിഡ് രൂപം കൊള്ളുന്നു. ആസിഡ് കാരണം കണ്ണ് നീറിത്തുടങ്ങുമ്പോൾ കണ്ണുനീർ ഗ്രന്ഥികൾ കണ്ണുനീർ പുറപ്പെടുവിച്ച് അതിനെ കഴുകിക്കളയാൻ ശ്രമിക്കുന്നതുകൊണ്ടാണ് ഉള്ളി അരിയുന്നയാൾ കര‍ഞ്ഞുപോകുന്നത്. അതായത്, കാലാകാലങ്ങളായി, സയൻസും രാസവളവും മറ്റ് മാരക കെമിക്കലുകളും ഉണ്ടാകുന്നതിനും മുൻപ് തൊട്ടേ, നമ്മുടെ അടുക്കളകളിൽ സൾഫ്യൂരിക് ആസിഡ് പോലുള്ള മാരകരാസവസ്തുക്കൾ നാം ദിനംപ്രതി കൈകാര്യം ചെയ്തിരുന്നു എന്നർത്ഥം. ചുമ്മാതല്ല നമ്മളൊക്കെ ഇങ്ങനായിപ്പോയത്. മൊത്തം രാസവസ്തുക്കളല്ലേ വലിച്ച് കയറ്റുന്നത്!

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...