Skip to main content

ലക്കില്ലാത്ത വിനോദസഞ്ചാരികളോട് ഒരപേക്ഷ.

സ്ഥലം: ഇരവികുളം നാഷണൽ പാർക്ക്.
വരയാടുകളുടെ കുന്ന് കയറി മുകളിൽ വരെ പോയി ഞാനും സഹയാത്രികരും തിരിച്ചിറങ്ങിക്കൊണ്ടിരുന്ന ഒരു വൈകുന്നേരം. താഴെ നിന്ന് കയറിവരുന്ന ഒരു യുവതി (മുപ്പതുകളിൽ പ്രായം), മുന്നിൽ കാണുന്ന ആളുകളെ നോക്കി ഒരു ചോദ്യം- "Is there anything to see up there?" (മുകളിൽ കാണാനെന്തെങ്കിലും ഉണ്ടോ?) എന്റെ അതേ ദിശയിൽ നടന്നിറങ്ങിക്കൊണ്ടിരുന്ന യുവാവ് ഉടനടി മറുപടിയും കൊടുത്തു: "Ey, nothing! Only some scenery!" (ഏയ് ഒന്നുമില്ല. കുറേ 'സീനറി' മാത്രം) കേൾക്കേണ്ട താമസം, യുവതി തിരിഞ്ഞ് കൂടെ വന്നവരെ നോക്കി കൈവീശി- "There's nothing up there. Come on, let's go back!" കലപില കൂട്ടുന്ന, ഉച്ചത്തിൽ പീപ്പിയൂതുന്ന കുറേ പിള്ളേരുൾപ്പടെ ഒരു വലിയ സംഘവുമായി അവർ മലകയറ്റം പകുതിയ്ക്ക് നിർത്തി തിരിച്ചിറങ്ങി.

സ്ഥലം: വയനാട് എടയ്ക്കൽ ഗുഹയുടെ മുൻവശം.
നാലായിരം അടി ഉയരമുള്ള ഒരു കുന്നിന്റെ മുകളിലാണ് എടയ്ക്കൽ ഗുഹ. അവിടം വരെ കയറിച്ചെന്ന്, ഗുഹയുടെ മുന്നിലെ കല്ലിൽ ഇരിയ്ക്കുന്ന ഒരു സ്ത്രീ (നാല്പതുകളിൽ പ്രായം) കൂടെയുള്ള യുവാവിനോട്: "എടാ, അതിന്റെ അകത്തെന്താ കാണാൻ?"
മറുപടി: "ആറായിരം വർഷം മുമ്പെങ്ങാണ്ട് ആരോ പാറയില് വരച്ച കുറേ പടങ്ങൾ. എന്തൊക്കെയോ കുത്തിവരച്ചിരിക്കുന്നു. കണ്ടാൽ മസിലാകുകപോലും ഇല്ല"
ഇത് കേട്ട് സ്ത്രീ, പുച്ഛത്തോടെ- "അയ്യേ, അത്രേ ഉള്ളോ? എന്നാപ്പിന്നെ ഞാൻ കേറുന്നില്ല. നമുക്ക് പോകാം"
*************************************************************************************
മാനസികോല്ലാസത്തിനും, പിരിമുറുക്കങ്ങളിൽ നിന്ന് ആശ്വാസമെന്നപോലെയും മലമ്പ്രദേശങ്ങളും വനമേഖലകളും സന്ദർശിയ്ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ഈയിടെയായി അത്തരം യാത്രകൾ നേരേ വിപരീതഫലം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് പറയാനാണ് മുകളിലെ രണ്ട് ഉദാഹരണങ്ങൾ. അവിടങ്ങളിൽ ചെല്ലുമ്പോൾ പിരിമുറുക്കം കുറയുന്നതിന് പകരം പലപ്പോഴും ഭയങ്കരമായ ദേഷ്യമാണ് എനിയ്ക്ക് വരുന്നത്. വികാരങ്ങൾ വ്യക്തിപരമായതിനാൽ വായിക്കുന്ന എല്ലാവർക്കും ഇതിനോട് സമരസപ്പെടാൻ കഴിഞ്ഞെന്ന് വരില്ല. എന്നാലും പറയണമല്ലോ. ഗൗരവമുള്ള കാര്യമായി തോന്നാത്തവർ വിട്ടേയ്ക്കുക.

വിനോദസഞ്ചാരികൾ എന്ന് പൊതുവിൽ വിളിക്കപ്പെടുന്ന മനുഷ്യർ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ എനിയ്ക്ക് തീരെ പിടിക്കാറില്ല. വല്ല സിനിമയിലോ, പൈങ്കിളി വാരികയിലോ കാണുന്ന ഒരു സ്ഥലം തപ്പിപ്പിടിച്ച്, പിള്ളേരും കുട്ടിയുമായി കൂടും കുടുക്കയുമെടുത്ത് വെച്ച് പിടിക്കും നേരേ. ചെന്നുകയറുന്ന സ്ഥലം എങ്ങനെയുള്ളതാണ്, അവിടത്തെ പ്രത്യേകത എന്താണ്, അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്നൊന്നും യാതൊരു ചിന്തയും ഇല്ല. ഉണ്ടായിരുന്നെങ്കിൽ, രണ്ടാമത്തെ ഉദാഹരണത്തിലെ സ്ത്രീ നാലായിരം അടിയുള്ള മല വലിഞ്ഞുകയറിയിട്ട് എടയ്ക്കൽ ഗുഹ കാണേണ്ട എന്ന് തീരുമാനിക്കില്ലല്ലോ. ആറായിരം വർഷത്തോളം പഴക്കമുള്ള ഒരു ശിലാരേഖ എല്ലാവർക്കും 'worth seeing' ആയിട്ട് തോന്നിക്കോളണം എന്നില്ല. പക്ഷേ അത് കാണാൻ ഇറങ്ങും മുൻപ് ആലോചിച്ചുകൂടെ? എന്തിനാണ് പിന്നെ അവിടെ ഇടിച്ച് കയറുന്നത്! വരയാടുകളുടെ സ്വാഭാവികദൃശ്യമോ അവിടത്തെ പച്ചപ്പോ ആകർഷകമായി തോന്നാത്ത ഒരുകൂട്ടം മനുഷ്യർ എന്ത് പിണ്ണാക്കിനാണ്, ടിക്കറ്റെടുത്ത്, കുറച്ച് സീറ്റുകൾ മാത്രമുള്ള ചെറിയ സന്ദർശക വാനുകളിലേയ്ക്ക് ക്യൂ നിന്ന് ഇടിച്ച് കയറി, രാജമലയുടെ മുകളിൽ പോകുന്നത്? മലകളും വനങ്ങളും ഒക്കെ പരിസ്ഥിതിദുർബല പ്രദേശങ്ങളാണ്. കീഴും കിഴക്കുമില്ലാതെ അവിടെ ചെന്ന് കലപില കൂട്ടി, സ്വച്ഛമായി അവിടം സന്ദർശിയ്ക്കാൻ കൊതിച്ച് വരുന്നവരെ ശല്യം ചെയ്യുന്നത് മാത്രമായിരുന്നെങ്കിൽ ക്ഷമിയ്ക്കാമായിരുന്നു. അതൊന്നും പോരാതെ, കാട്ടിൽ പ്ലാസ്റ്റിക് വലിച്ചെറിയുക, മൃഗങ്ങളെ ഉപദ്രവിയ്ക്കുക, അവയ്ക്ക് ആഹാരം എറിഞ്ഞുകൊടുക്കുക എന്നിങ്ങനെ അവിടം തകർക്കാനുള്ള സകലവേലകളും ഒപ്പിച്ചിട്ടേ ഈ സന്ദർശകപരിഷകൾ മടങ്ങൂ. ഫോണിന്റെ സ്ക്രീനിലൂടെയല്ലാതെ, സ്വന്തം കണ്ണുവെച്ച് ചുറ്റുപാടും ഒന്ന് നോക്കുകയെങ്കിലും ചെയ്തിരുന്നു എങ്കിൽ അല്പമെങ്കിലും ദേഷ്യം എനിയ്ക്ക് കുറഞ്ഞേനെ.

ഇതേ അവസ്ഥ തന്നെയാണ് ചരിത്രമ്യൂസിയങ്ങളിലും കാണുന്നത്. ശിലായുഗത്തിലെ ആയുധം കണ്ടാൽ, "അയ്യേ, ഒരു പാറ" എന്നോ, മൂവായിരം വർഷം പഴയ ലിഖിതം കണ്ടാൽ "കൂതറ കൈയക്ഷരം" എന്നോ ഒക്കെ തോന്നുന്ന ഒരുപാട് പേരുണ്ട്. അതൊന്നും ഒരു തെറ്റേയല്ല. പക്ഷേ അങ്ങനെയുള്ളവർ ലുലുമാളിൽ കയറുന്ന പോലെ ചരിത്രമ്യൂസിയങ്ങളിൽ ചെന്ന് തിരക്കുണ്ടാക്കരുത്. അതുപോലെ, മലകളിലും വനങ്ങളിലും ഭംഗിയോ ഏതെങ്കിലും ആകർഷകതയോ തോന്നാത്തവർ പിക്ക്നിക്കെന്നും പറഞ്ഞ് പിള്ളേരേം കൂട്ടി അത്തരം സ്ഥലങ്ങളിലേയ്ക്ക് പോകുകയുമരുത്. ഇതൊരു അപേക്ഷയായി കണക്കാക്കണം എന്നപേക്ഷിക്കുന്നു.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...