Skip to main content

ചില റിയൽ-ലൈഫ് ക്ലീഷേ ഡയലോഗുകൾ

“ആരും പെർഫക്റ്റല്ല!”
- തെണ്ടിത്തരം കാണിച്ചുപോയി. ന്യായീകരിക്കാൻ വേറെ കാരണമൊന്നും കാണുന്നില്ല!
“ഞാനൊരു അഞ്ച് മിനിറ്റിൽ എത്തും”
- ആ അഞ്ച് മിനിറ്റിന്റെ കണക്ക് കേൾക്കുമ്പോഴേ ഓർത്തോണം, എപ്പോ എത്തുമെന്ന് ഒരു പിടിയുമില്ല!
“എനിക്കാരുടേയും അഞ്ച് പൈസാ വേണ്ട”
- ‘ആ കാശ് തടയാതെ പോയതിൽ വിഷമമുണ്ട്. പക്ഷേ പറഞ്ഞിട്ട് കാര്യമില്ലല്ലോ.’
“ദൈവം എല്ലാവർക്കും ഓരോ കഴിവുകൾ തന്നിട്ടുണ്ട്”
- ‘ഡേ അപ്പീ, ഇത് നിന്നെക്കൊണ്ട് പറ്റുന്ന കാര്യമല്ല. പോയി പറ്റുന്ന പണി ചെയ്!’
“നല്ല തല്ല് കിട്ടാത്തതിന്റെ കേടാ”
- വേറെ ആരോ തെണ്ടിത്തരം കാണിച്ചു.
“തെറ്റ് ചെയ്യാത്തവരായി ആരുമില്ല”
- പറയുന്ന ആള് തെണ്ടിത്തരം കാണിച്ചിരിക്കുന്നു.
“ഇപ്പഴത്തെ പിള്ളേർക്കൊന്നും തീരെ ഗുരുത്വം ഇല്ല”
- ‘എനിക്കാരും പ്രായത്തിന്റെ വില പോലും തരുന്നില്ല!’
“അത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല”
- ‘അത് എനിക്ക് തീരെ പിടിക്കുന്നില്ല, പ്രത്യേകിച്ച് കാരണമൊന്നും പറയാനുമില്ല.’
“എല്ലാ മതങ്ങളും പറയുന്ന ദൈവം ഒന്നാണ്”
- ‘എന്റെ മതം പറയുന്നതാണ് യഥാർത്ഥ ദൈവം എങ്കിലും അത് പറഞ്ഞാൽ മറ്റേയാളുമായുള്ള ടേംസ് തെറ്റാൻ ചാൻസുണ്ട്!’
“ഞാനും പണ്ടൊരു യുക്തിവാദി ആയിരുന്നു”
-‘ഞാനൊരു ആപ്പ-ഊപ്പ വിശ്വാസിയൊന്നുമല്ല. കൂടിയ ഇനമാണ്, ഇന്റലക്ച്വലാണ്, ബോധോദയം ഉണ്ടായ ആളാണ്.’
“ഞാൻ എല്ലാം നേരേ വാ നേരേ പോ എന്നാണ്. മനസിലുള്ളത് തുറന്നങ്ങ് പറയും”
- ‘വായിൽനാവ് കൊണ്ട് ഞാനിവിടെ ഇഷ്ടം പോലെ പേരെ വെറുപ്പിച്ചിട്ടുണ്ട്, എന്നെ ആർക്കും കണ്ടുകൂടാ!’
“സദാസമയം ഫെയ്സ്ബുക്കിൽ കുത്തിയിരുന്ന് കീബോർഡിൽ വാചകമടിക്കുന്നപോലല്ല യഥാർത്ഥലോകം”
-‘എന്റെ പോസ്റ്റിനും കമന്റിനുമൊന്നും വേണ്ടത്ര ലൈക്കോ ശ്രദ്ധയോ കിട്ടാത്തത് എനിക്കിവിടെ കുത്തിയിരിക്കാൻ സമയമില്ലാത്തതുകൊണ്ട് മാത്രമാണ്. പുറം ലോകത്ത് ഞാൻ ഭയങ്കര സംഭവമാണ്’
“ഞാനെന്റെ ഭാര്യയ്ക്ക് നല്ലതുപോലെ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്”
- ‘എന്റെ ഭാര്യയുടെ സ്വാതന്ത്ര്യം ‘ഞാൻ’ കൊടുത്തതാണ്, അല്ലാതെ അവൾക്ക് സ്വന്തമായിട്ട് ഉള്ളതല്ല, യേത്?’
“എടീ, ഇന്നത്തെക്കാലത്ത് സ്ത്രീകൾ പഴയപോലെ അടുക്കളയിൽ ഒതുങ്ങിക്കഴിഞ്ഞാൽ പോരാ. നീ ടൂ വീലറെങ്കിലും ഓടിച്ച് പഠിച്ച് ലൈസൻസെടുക്കണം”
- ‘അങ്ങനെയെങ്കിൽ സ്കൂളിൽ കൊച്ചിനെ വിളിക്കാൻ പോകുന്നതും മാർക്കറ്റിൽ പോകുന്നതും പോലുള്ള പണികളും കൂടെ നിന്നെയങ്ങ് ഏൽപ്പിക്കാമായിരുന്നു’

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...