Skip to main content

ആക്സിഡന്റ് എന്നാൽ, അത് ആക്സിഡന്റൽ ആണ്!

"എടാ, ഹെൽമറ്റ് വച്ചോണ്ട് പോ"

"ഓ, അപ്പുറം വരെ പോകാനല്ലേ! കുഴപ്പമില്ല"

ഈ ഡയലോഗ് നമുക്ക് സുപരിചിതമായിരിക്കും. അപ്പുറം വരെ പോകാനായതുകൊണ്ട് ഹെൽമറ്റിന്റെ ആവശ്യമില്ലാ പോലും! ഇത് രണ്ട് കാരണങ്ങളാൽ പറയപ്പെടാം; ഒന്ന് ആ ചെറിയ ദൂരത്തിനിടയ്ക്ക് പോലീസ് ചെക്കിങ് ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ പോക്കറ്റ് സെയ്ഫായിരിക്കും, രണ്ട് ആ ചെറിയ ദൂരത്തിനിടയ്ക്ക് ആക്സിഡന്റൊന്നും ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ തല സെയ്ഫ് ആയിരിക്കും. ഇതിലേത് കാരണമായാലും അതിന്റെ അടിസ്ഥാനം, സുരക്ഷ എന്ന വിഷയത്തെ കുറിച്ചുള്ള അപകടകരമായ അജ്ഞതയാണ്.

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് റോഡ് ആക്സിഡന്റുകളിൽ മാത്രം ഇൻഡ്യയിൽ ഓരോ മണിക്കൂറിലും 16 പേർ വെച്ച് മരിക്കുന്നുണ്ട്! (http://goo.gl/YyhKTN) അതുകൊണ്ട് തന്നെ ആ വാക്ക് നമ്മൾ നിത്യജീവിതത്തിൽ പല തവണ കാണേണ്ടിവരും. പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരും ആ വാക്കിന്റെ അർത്ഥം അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. 'Accident' എന്നാൽ, അപ്രതീക്ഷിതമായി, മനപ്പൂർവമല്ലാതെയുള്ള വഴികളിലൂടെ സംഭവിക്കുന്ന ദൗർഭാഗ്യകരമായ സംഭവം എന്നാണ് സായിപ്പിന്റെ അർത്ഥം. അപ്രതീക്ഷിതം എന്ന വാക്കിനുള്ളിൽ തന്നെ അടങ്ങിയിരിക്കുന്നത്, എപ്പോ എവിടെ ഏത് രീതിയിൽ സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല എന്ന പ്രത്യേകതയാണ്. പക്ഷേ ആദ്യം പറഞ്ഞ ഉദാഹരണത്തിൽ ഉൾപ്പടെ പലയിടത്തും ഇത് അവഗണിക്കപ്പെടുന്നു. അര കിലോമീറ്റർ ദൂരം ബൈക്കോടിക്കുന്നതിനിടെ അപകടം ഉണ്ടാവില്ല എന്ന ഗാരന്റി ആരാണ് നമുക്ക് തന്നിരിക്കുന്നത്?

ക്യാമറ താഴെ വീഴാൻ ചാൻസുണ്ട്, അതിന്റെ സ്ട്രാപ്പ് കഴുത്തിലൂടെ ഇടണം എന്ന് പറഞ്ഞപ്പോൾ പണ്ടൊരു കൂട്ടുകാരൻ വളരെ കോൺഫിഡന്റായി പറഞ്ഞു, "ഏയ്! അങ്ങനൊന്നും വീഴില്ല" എന്ന്. അവനെവിടുന്നാണ് ആ ഗാരന്റി കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അവൻ അത് തന്നെ ആവർത്തിച്ച് പറഞ്ഞതേയുള്ളു- അതങ്ങനൊന്നും വീഴില്ല എന്ന്. ഇതിനെ എങ്ങനെ പറഞ്ഞ് തിരുത്തണം എന്നറിയില്ലായിരുന്നു. ഞാനന്ന് "Accidents are called accidents because they happen by accident" എന്ന് മാത്രം പറഞ്ഞവസാനിപ്പിച്ചതേയുള്ളു. ഇത് മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പിന്നീട് പലരുടേയും പ്രതികരണങ്ങൾ ശ്രദ്ധിച്ച ശേഷമാണ് മനസിലായത്. ഇൻഡ്യയിലെ റെക്കോർഡ് റോഡപകടങ്ങൾക്ക് ഇനി വേറെ കാരണം അന്വേഷിക്കണോ? 'ആക്സിഡന്റ്' എന്നത് വേറേ ആർക്കോ വേറെവിടെയോ മാത്രം സംഭവിക്കുന്നതാണ്, തനിയ്ക്ക് സംഭവിക്കില്ല എന്ന 'വിശ്വാസം' മനസ്സമാധാനത്തിന് ഗുണപ്പെട്ടേക്കും, പക്ഷേ ആ വിശ്വാസം ഒരു ഉറപ്പോ ഗാരന്റിയോ ആയിട്ട് തോന്നിയാൽ അതിനെ മിതമായ ഭാഷയിൽ വിവരക്കേട് എന്നേ വിളിക്കാനാകൂ.

വണ്ടിയിൽ തൂങ്ങുന്ന പൂജിച്ച ചരടോ മാലയോ ദൈവങ്ങളുടെ പടമോ ഒന്നുമല്ല, നമ്മുടെ തന്നെ വകതിരിവാണ് നമ്മുടെ ജീവൻ രക്ഷിക്കാൻ പോകുന്നത്. നൂറ്റൊന്നാമത്തെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന പോരാളിയും മുൻപ് നൂറ് യുദ്ധങ്ങൾ ജയിച്ചയാളായിരുന്നു എന്ന് മറക്കരുത്.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...