Skip to main content

ആക്സിഡന്റ് എന്നാൽ, അത് ആക്സിഡന്റൽ ആണ്!

"എടാ, ഹെൽമറ്റ് വച്ചോണ്ട് പോ"

"ഓ, അപ്പുറം വരെ പോകാനല്ലേ! കുഴപ്പമില്ല"

ഈ ഡയലോഗ് നമുക്ക് സുപരിചിതമായിരിക്കും. അപ്പുറം വരെ പോകാനായതുകൊണ്ട് ഹെൽമറ്റിന്റെ ആവശ്യമില്ലാ പോലും! ഇത് രണ്ട് കാരണങ്ങളാൽ പറയപ്പെടാം; ഒന്ന് ആ ചെറിയ ദൂരത്തിനിടയ്ക്ക് പോലീസ് ചെക്കിങ് ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ പോക്കറ്റ് സെയ്ഫായിരിക്കും, രണ്ട് ആ ചെറിയ ദൂരത്തിനിടയ്ക്ക് ആക്സിഡന്റൊന്നും ഉണ്ടാവാൻ ചാൻസില്ലാത്തതിനാൽ തല സെയ്ഫ് ആയിരിക്കും. ഇതിലേത് കാരണമായാലും അതിന്റെ അടിസ്ഥാനം, സുരക്ഷ എന്ന വിഷയത്തെ കുറിച്ചുള്ള അപകടകരമായ അജ്ഞതയാണ്.

നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാക്കുകളിലൊന്നാണ് 'ആക്സിഡന്റ്'. അത് സ്വാഭാവികവുമാണ്, കാരണം കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് റോഡ് ആക്സിഡന്റുകളിൽ മാത്രം ഇൻഡ്യയിൽ ഓരോ മണിക്കൂറിലും 16 പേർ വെച്ച് മരിക്കുന്നുണ്ട്! (http://goo.gl/YyhKTN) അതുകൊണ്ട് തന്നെ ആ വാക്ക് നമ്മൾ നിത്യജീവിതത്തിൽ പല തവണ കാണേണ്ടിവരും. പക്ഷേ നമ്മളിൽ ഭൂരിഭാഗം പേരും ആ വാക്കിന്റെ അർത്ഥം അറിയാതെയാണ് ഉപയോഗിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. 'Accident' എന്നാൽ, അപ്രതീക്ഷിതമായി, മനപ്പൂർവമല്ലാതെയുള്ള വഴികളിലൂടെ സംഭവിക്കുന്ന ദൗർഭാഗ്യകരമായ സംഭവം എന്നാണ് സായിപ്പിന്റെ അർത്ഥം. അപ്രതീക്ഷിതം എന്ന വാക്കിനുള്ളിൽ തന്നെ അടങ്ങിയിരിക്കുന്നത്, എപ്പോ എവിടെ ഏത് രീതിയിൽ സംഭവിക്കും എന്ന് ആർക്കും പ്രവചിക്കാനാവില്ല എന്ന പ്രത്യേകതയാണ്. പക്ഷേ ആദ്യം പറഞ്ഞ ഉദാഹരണത്തിൽ ഉൾപ്പടെ പലയിടത്തും ഇത് അവഗണിക്കപ്പെടുന്നു. അര കിലോമീറ്റർ ദൂരം ബൈക്കോടിക്കുന്നതിനിടെ അപകടം ഉണ്ടാവില്ല എന്ന ഗാരന്റി ആരാണ് നമുക്ക് തന്നിരിക്കുന്നത്?

ക്യാമറ താഴെ വീഴാൻ ചാൻസുണ്ട്, അതിന്റെ സ്ട്രാപ്പ് കഴുത്തിലൂടെ ഇടണം എന്ന് പറഞ്ഞപ്പോൾ പണ്ടൊരു കൂട്ടുകാരൻ വളരെ കോൺഫിഡന്റായി പറഞ്ഞു, "ഏയ്! അങ്ങനൊന്നും വീഴില്ല" എന്ന്. അവനെവിടുന്നാണ് ആ ഗാരന്റി കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അവൻ അത് തന്നെ ആവർത്തിച്ച് പറഞ്ഞതേയുള്ളു- അതങ്ങനൊന്നും വീഴില്ല എന്ന്. ഇതിനെ എങ്ങനെ പറഞ്ഞ് തിരുത്തണം എന്നറിയില്ലായിരുന്നു. ഞാനന്ന് "Accidents are called accidents because they happen by accident" എന്ന് മാത്രം പറഞ്ഞവസാനിപ്പിച്ചതേയുള്ളു. ഇത് മനസിലാക്കാൻ ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പിന്നീട് പലരുടേയും പ്രതികരണങ്ങൾ ശ്രദ്ധിച്ച ശേഷമാണ് മനസിലായത്. ഇൻഡ്യയിലെ റെക്കോർഡ് റോഡപകടങ്ങൾക്ക് ഇനി വേറെ കാരണം അന്വേഷിക്കണോ? 'ആക്സിഡന്റ്' എന്നത് വേറേ ആർക്കോ വേറെവിടെയോ മാത്രം സംഭവിക്കുന്നതാണ്, തനിയ്ക്ക് സംഭവിക്കില്ല എന്ന 'വിശ്വാസം' മനസ്സമാധാനത്തിന് ഗുണപ്പെട്ടേക്കും, പക്ഷേ ആ വിശ്വാസം ഒരു ഉറപ്പോ ഗാരന്റിയോ ആയിട്ട് തോന്നിയാൽ അതിനെ മിതമായ ഭാഷയിൽ വിവരക്കേട് എന്നേ വിളിക്കാനാകൂ.

വണ്ടിയിൽ തൂങ്ങുന്ന പൂജിച്ച ചരടോ മാലയോ ദൈവങ്ങളുടെ പടമോ ഒന്നുമല്ല, നമ്മുടെ തന്നെ വകതിരിവാണ് നമ്മുടെ ജീവൻ രക്ഷിക്കാൻ പോകുന്നത്. നൂറ്റൊന്നാമത്തെ യുദ്ധത്തിൽ കൊല്ലപ്പെടുന്ന പോരാളിയും മുൻപ് നൂറ് യുദ്ധങ്ങൾ ജയിച്ചയാളായിരുന്നു എന്ന് മറക്കരുത്.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...