Skip to main content

ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍‍ പ്രതീക്ഷ

ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്ത ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഓസ്ട്രേലിയന്‍ ഏജന്‍സിയായ CSIRO (Commonwealth Scientific and Industrial Research Organisation), ഫോസില്‍ ഇന്ധനങ്ങളെ വെല്ലാന്‍ പ്രാപ്തിയുള്ള സൗരോര്‍ജ പവര്‍ പ്ളാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നു. 

 സൗരോര്‍‍ജത്തെ പ്രാധാനമായും രണ്ട് രീതിയിലാണ് വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്നത്. ഫോട്ടോവോള്‍ട്ടായ്ക് (PV) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗരോര്‍ജത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റലാണ് ഒരു വിദ്യ. പ്രകാശം പതിക്കുമ്പോള്‍ വൈദ്യുത പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ചില സവിശേഷ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (CSP) വിദ്യയാണ് രണ്ടാമത്തേത്. ഇവിടെ സൗരോ‍ര്‍ജത്തെ കണ്ണാടികളോ ലെന്‍സുകളോ ഉപയോഗിച്ച് ഒരു ചെറിയ ഏരിയായിലേക്ക് കേന്ദ്രീകരിക്കുകയും അങ്ങനെ കിട്ടുന്ന താപോര്‍ജം ഉപയോഗിച്ച് ഒരു ഹീറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും വെള്ളത്തെ തിളപ്പിച്ച് നീരാവിയാക്കി അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആവി എഞ്ചിന്‍ വഴിയാണ് CSP സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കുന്നത്. 


ഈ CSP വിദ്യ തന്നെയാണ് ഇപ്പോള്‍ CSIRO-യും സ്വീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യുകാസിലില്‍ ഉള്ള അവരുടെ ടെസ്റ്റ് പ്ളാന്റില്‍, സാധാരണ CSP പ്ളാന്റുകള്‍ ഉപയോഗിക്കുന്ന അതേ താപനിലയിലേക്കാണ് വെള്ളത്തെ ചൂടാക്കുന്നത് എങ്കിലും, ഉണ്ടാക്കുന്ന നീരാവിയുടെ മര്‍ദ്ദം വളരെ കൂടുതലാണ്. ഇതിനെ സൂപ്പര്‍ ക്രിട്ടിക്കല്‍ നീരാവി (Supercritical steam) എന്ന് വിളിക്കും. ഉന്നത മര്‍ദ്ദം കൊണ്ടുള്ള ഗുണം, മര്‍ദ്ദം കൂടുമ്പോ വെള്ളത്തിന്റെ തിളനില കൂടുകയും തിളയ്ക്കുന്നത് വഴി വെള്ളത്തില്‍ വായു കുമിളകള്‍ രൂപം കൊള്ളുന്നത് കുറയുകയും ചെയ്യും എന്നതാണ്. (ഇതേ ആശയമാണ് പ്രഷര്‍ കുക്കറിലും ഉപയോഗിക്കുന്നത്, മര്‍ദ്ദം കൂട്ടി തിളനില ഉയര്‍ത്തുക). CSP പ്ളാന്റുകളിലെ വെള്ളത്തില്‍ രൂപം കൊള്ളുന്ന വായുകുമിളകള്‍ അതിന്റെ ക്ഷമത കുറയ്ക്കും. ഇതാണ് ഇപ്പോള്‍ സൂപ്പര്‍ക്രിട്ടിക്കല്‍ നീരാവി ഉണ്ടാക്കുക വഴി CSIRO മറി കടക്കുന്നത്. 600 കണ്ണാടികള്‍ ഉപയോഗിച്ച് രണ്ട് റിസിവറുകളിലേക്കാണ് ഇവിടെ സൗരോര്‍ജം കേന്ദ്രീകരിക്കപ്പെടുന്നത്. ഇതിലൂടെ ഊര്‍ജോല്‍പ്പാദനത്തില്‍ ഫോസില്‍ ഇന്ധനങ്ങളെ കവച്ചുവെക്കാനുള്ള ശേഷി സൗരോര്‍ജമേഖലയ്ക്ക് കൈവരും എന്ന് അവര്‍ അവകാശപ്പെടുന്നു.

വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കാന്‍ ഇനിയും സമയം വേണ്ടിവരും എങ്കിലും ഇതൊരു വലിയ പ്രതീക്ഷയിലേക്കുള്ള വാതിലാണ് തുറന്നിടുന്നത്. 

പ്ളാന്റിന്റെ പ്രവര്‍ത്തനത്തിന്റെ വീഡിയോ കാണുക

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...