Skip to main content

ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍‍ പ്രതീക്ഷ

ഓസ്ട്രേലിയയില്‍ നിന്നുള്ള വാര്‍ത്ത ഊര്‍ജപ്രതിസന്ധിയില്‍ പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയാണ്. ശാസ്ത്ര ഗവേഷണത്തിനായുള്ള ഓസ്ട്രേലിയന്‍ ഏജന്‍സിയായ CSIRO (Commonwealth Scientific and Industrial Research Organisation), ഫോസില്‍ ഇന്ധനങ്ങളെ വെല്ലാന്‍ പ്രാപ്തിയുള്ള സൗരോര്‍ജ പവര്‍ പ്ളാന്റ് രൂപകല്‍പന ചെയ്തിരിക്കുന്നു. 

 സൗരോര്‍‍ജത്തെ പ്രാധാനമായും രണ്ട് രീതിയിലാണ് വൈദ്യുതോദ്പാദനത്തിന് ഉപയോഗിക്കുന്നത്. ഫോട്ടോവോള്‍ട്ടായ്ക് (PV) സാങ്കേതിക വിദ്യ ഉപയോഗിച്ച് സൗരോര്‍ജത്തെ നേരിട്ട് വൈദ്യുതിയാക്കി മാറ്റലാണ് ഒരു വിദ്യ. പ്രകാശം പതിക്കുമ്പോള്‍ വൈദ്യുത പൊട്ടന്‍ഷ്യല്‍ ഉണ്ടാക്കാന്‍ ശേഷിയുള്ള ചില സവിശേഷ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോളാര്‍ പാനലുകള്‍ ഉപയോഗിച്ചാണ് ഇത് സാധിക്കുന്നത്. കോണ്‍സന്‍ട്രേറ്റഡ് സോളാര്‍ പവര്‍ (CSP) വിദ്യയാണ് രണ്ടാമത്തേത്. ഇവിടെ സൗരോ‍ര്‍ജത്തെ കണ്ണാടികളോ ലെന്‍സുകളോ ഉപയോഗിച്ച് ഒരു ചെറിയ ഏരിയായിലേക്ക് കേന്ദ്രീകരിക്കുകയും അങ്ങനെ കിട്ടുന്ന താപോര്‍ജം ഉപയോഗിച്ച് ഒരു ഹീറ്റ് എഞ്ചിന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. മിക്കവാറും വെള്ളത്തെ തിളപ്പിച്ച് നീരാവിയാക്കി അതുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആവി എഞ്ചിന്‍ വഴിയാണ് CSP സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കുന്നത്. 


ഈ CSP വിദ്യ തന്നെയാണ് ഇപ്പോള്‍ CSIRO-യും സ്വീകരിച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലെ ന്യുകാസിലില്‍ ഉള്ള അവരുടെ ടെസ്റ്റ് പ്ളാന്റില്‍, സാധാരണ CSP പ്ളാന്റുകള്‍ ഉപയോഗിക്കുന്ന അതേ താപനിലയിലേക്കാണ് വെള്ളത്തെ ചൂടാക്കുന്നത് എങ്കിലും, ഉണ്ടാക്കുന്ന നീരാവിയുടെ മര്‍ദ്ദം വളരെ കൂടുതലാണ്. ഇതിനെ സൂപ്പര്‍ ക്രിട്ടിക്കല്‍ നീരാവി (Supercritical steam) എന്ന് വിളിക്കും. ഉന്നത മര്‍ദ്ദം കൊണ്ടുള്ള ഗുണം, മര്‍ദ്ദം കൂടുമ്പോ വെള്ളത്തിന്റെ തിളനില കൂടുകയും തിളയ്ക്കുന്നത് വഴി വെള്ളത്തില്‍ വായു കുമിളകള്‍ രൂപം കൊള്ളുന്നത് കുറയുകയും ചെയ്യും എന്നതാണ്. (ഇതേ ആശയമാണ് പ്രഷര്‍ കുക്കറിലും ഉപയോഗിക്കുന്നത്, മര്‍ദ്ദം കൂട്ടി തിളനില ഉയര്‍ത്തുക). CSP പ്ളാന്റുകളിലെ വെള്ളത്തില്‍ രൂപം കൊള്ളുന്ന വായുകുമിളകള്‍ അതിന്റെ ക്ഷമത കുറയ്ക്കും. ഇതാണ് ഇപ്പോള്‍ സൂപ്പര്‍ക്രിട്ടിക്കല്‍ നീരാവി ഉണ്ടാക്കുക വഴി CSIRO മറി കടക്കുന്നത്. 600 കണ്ണാടികള്‍ ഉപയോഗിച്ച് രണ്ട് റിസിവറുകളിലേക്കാണ് ഇവിടെ സൗരോര്‍ജം കേന്ദ്രീകരിക്കപ്പെടുന്നത്. ഇതിലൂടെ ഊര്‍ജോല്‍പ്പാദനത്തില്‍ ഫോസില്‍ ഇന്ധനങ്ങളെ കവച്ചുവെക്കാനുള്ള ശേഷി സൗരോര്‍ജമേഖലയ്ക്ക് കൈവരും എന്ന് അവര്‍ അവകാശപ്പെടുന്നു.

വ്യാവസായിക അടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കാന്‍ ഇനിയും സമയം വേണ്ടിവരും എങ്കിലും ഇതൊരു വലിയ പ്രതീക്ഷയിലേക്കുള്ള വാതിലാണ് തുറന്നിടുന്നത്. 

പ്ളാന്റിന്റെ പ്രവര്‍ത്തനത്തിന്റെ വീഡിയോ കാണുക

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...