Skip to main content

മാറിപ്പോയ സ്ഥലപ്പേരുകള്‍

ചിത്രം നോക്കൂ: ഒരെണ്ണം ഗ്രീന്‍ലാന്‍ഡ് എന്ന രാജ്യമാണ്, മറ്റേത് ഐസ് ലാന്‍ഡ് എന്ന രാജ്യവും. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയെ, പേര് മാറിപ്പോയോ?! ഇല്ല മാറിയിട്ടില്ല, അക്കാണുന്ന ഐസ് മൂടിയ സ്ഥലമാണ് ഗ്രീന്‍ലാന്‍ഡ്, പച്ചപ്പ് കാണുന്ന സ്ഥലമാണ് ഐസ് ലാന്‍ഡ്. ഈ വൈരുദ്ധ്യത്തിന് ഒരു കാരണമുണ്ട്- ഈ പ്രദേശങ്ങളില്‍ ജനവാസം ആരംഭിക്കുന്ന സമയത്ത് നിലനിന്നിരുന്ന ഒരു കാലാവസ്ഥാ വ്യതിയാനം. ദശാബ്ദങ്ങളോളമോ നൂറ്റാണ്ടുകളോളമോ വരെ നീണ്ടുനിന്ന അസാധാരണ കാലാവസ്ഥകള്‍ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. സൂര്യനില്‍ വരുന്ന മാറ്റങ്ങളോ ഇവിടെത്തന്നെ സംഭവിക്കുന്ന അഗ്നിപര്‍വത സ്ഫോടനങ്ങളോ തിരിച്ചറിയാന്‍ കഴിയാത്ത മറ്റ് കാരണങ്ങളോ കൊണ്ടൊക്കെ ഇത് സംഭവിച്ചിട്ടുണ്ട്. ഫോസിലുകളുടെ പഠനമോ മറ്റ് ഭൌമാന്തര്‍ശാസ്ത്ര പഠനങ്ങളോ ഒക്കെ വഴിയാണ് ഇത് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. താത്കാലികമായി ഉണ്ടായ ഇത്തരം കാലാവസ്ഥ വ്യതിയാനങ്ങളാണ് ഈ സ്ഥലങ്ങളുടെ വൈരുദ്ധ്യം നിറഞ്ഞ പേരുകള്‍ക്ക് കാരണമായത്.

ഒമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് വൈക്കിങ് യാത്രികര്‍ (പുരാതന നോര്‍വേയിലെ യാത്രികര്‍) കടല്‍മാര്‍ഗം പടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് വ്യാപിച്ച് തുടങ്ങുന്നത്. 850-കളില്‍ കാറ്റത്ത് ഗതിമാറി സഞ്ചരിച്ച വൈക്കിങ്ങുകളാണ് ആദ്യം 'ഐസ് ലാന്‍ഡ്' കണ്ടെത്തുന്നത്. അക്കൂട്ടരില്‍ ഫ്ലോകി വില്‍ഗര്‍ഡ്സന്‍ എന്നൊരു കര്‍ഷകനാണ് അവിടെ സ്ഥിരതാമസമാക്കാന്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ആ ഭാഗത്ത് ഒരു ദ്രുതശൈത്യം നിലനിന്നിരുന്ന സമയമായിരുന്നു അത്. കൊടുംതണുപ്പില്‍ തന്റെ കന്നുകാലികളെ നഷ്ടപ്പെട്ട് ജന്മനാട്ടിലേക്ക് മടങ്ങിയ ഫ്ലോകിയ്ക്കു 'ഐസ് നിറഞ്ഞ പ്രദേശത്തിന്റെ' കഥയാണ് എല്ലാവരോടും പറയാനുണ്ടായിരുന്നത്. അങ്ങനെ ആ പ്രദേശം ഐസ് ലാന്‍ഡ് ആയി അറിയപ്പെട്ടു. പക്ഷേ മുന്നൂറ് വര്‍ഷങ്ങള്‍ക്കിടെ ആ പ്രദേശത്ത് ഐസ് കണ്ടതിന്റെ അവസാന പരമര്‍ശമായിരുന്നു ഫ്ലോക്കിയുടേത്. 870 ആയപ്പോഴേയ്ക്കും ശൈത്യം പിന്‍വാങ്ങുകയും പിന്നീട് അതുവഴി പോയ സഞ്ചാരികള്‍ ഐസ് ലാന്‍ഡ് വാസയോഗ്യമായ സ്ഥലമാണെന്ന് തിരിച്ചറിയുകയും ചെയ്തു. അവര്‍ അവിടെ കോളനികള്‍ സ്ഥാപിച്ചു താമസവും തുടങ്ങി, പേര് മാറ്റാതെ തന്നെ.

960-കള്‍ ആയപ്പോഴേയ്ക്കും ഐസ് ലാന്‍ഡ് ഒരു അംഗീകൃത കോളനിയായി മാറിക്കഴിഞ്ഞിരുന്നു. പിന്നീടുള്ള പടിഞ്ഞാറന്‍ പര്യവേഷണങ്ങള്‍ അവിടെനിന്നും ആയിരുന്നു. 982-ല്‍ എറിക് എന്ന്‍ പേരുള്ള ഒരു വിദ്വാന്‍ ഇവിടെനിന്നും രണ്ടുപേരെ കൊന്ന കുറ്റത്തിന് നാടുകടത്തപ്പെട്ടു. കക്ഷി കുറെ ആളുകളെയും കൂട്ടി പടിഞ്ഞാറേയ്ക്ക് യാത്ര പുറപ്പെട്ടു. ചെന്നുപെട്ടത് പച്ചപ്പുള്ള, വാസയോഗ്യമായ ഒരു വലിയ ദ്വീപില്‍. എറിക് ആ പ്രദേശത്തിന് പേരുമിട്ടു. അതാണ് ഇന്ന്‍ നമ്മള്‍ അറിയുന്ന ഐസ് മൂടിയ ഗ്രീന്‍ലാന്‍ഡ്. കൂടുതല്‍ ആളുകളെ അങ്ങോട്ട് ആകര്‍ഷിക്കാനുള്ള എറിക്കിന്റെ തന്ത്രം മാത്രമായിരുന്നു (ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ റിയല്‍ എസ്റ്റേറ്റ് ട്രിക്ക്) ഈ 'പേരിടല്‍' എന്നാണ് വീരകഥകളില്‍ പറയുന്നത് എങ്കിലും സത്യത്തില്‍ എറിക് അവിടെ ചെല്ലുന്ന സമയത്ത് അതൊരു ഉഷ്ണ കാലാവസ്ഥ തന്നെ ആയിരുന്നു എന്നാണ് ഗവേഷണങ്ങള്‍ പറയുന്നത്, മറ്റൊരു അസാധാരണ കാലാവസ്ഥാ വ്യതിയാനം.

ഈ രണ്ടു സ്ഥലങ്ങളും ഒരേ ആളുകള്‍ ഒരേ സമയത്താണ് കണ്ടെത്തിയിരുന്നത് എങ്കില്‍ ഇവയ്ക്ക് ഓരോന്നിനും മറ്റേ സ്ഥലത്തിന്റെ പേരാകുമായിരുന്നു ലഭിച്ചത്.

Comments

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...