Skip to main content

ഗണിതശാസ്ത്രത്തിന് നോബല്‍ സമ്മാനം കൊടുക്കാത്തത് എന്തുകൊണ്ടാണ്?

അത് ആല്‍ഫ്രഡ് നോബലിന്റെ ഭാര്യയുടെ കാമുകന്‍ ഒരു ഗണിതശാസ്ത്രഞന്‍ ആയിരുന്നു എന്നും അവര്‍ അങ്ങേരുടെ കൂടെ ചാടിപ്പോയതിലുള്ള കലിപ്പ് മൂത്താണ് ഗണിതശാസ്ത്ര കുണാണ്ടര്‍മാര്‍ നോബല്‍ പ്രൈസ് വാങ്ങി സുഖിക്കണ്ട എന്നങ്ങേര് തീരുമാനിച്ചത് എന്നുമുള്ള കഥ കേട്ടിട്ടില്ലേ? ഇവിടെയെന്നല്ല, ലോകത്തെങ്ങും പ്രചരിച്ചിട്ടുള്ള ഒരു കഥയാണത്. ഇത് വെറും കെട്ടുകഥയാണ് എന്ന്‍ മാത്രവുമല്ല, ആല്‍ഫ്രഡ് നോബല്‍ വിവാഹമേ കഴിച്ചിട്ടില്ല എന്നതാണ് സത്യം. അദ്ദേഹത്തിന്റെ ജീവിതത്തില്‍ എടുത്തുപറയാവുന്ന മൂന്ന്‍ സ്ത്രീകളാണ് ഉള്ളത്. ചെറുപ്പത്തില്‍ അദ്ദേഹം പ്രൊപ്പോസ് ചെയ്ത അലക്സാന്‍ഡ്ര എന്ന യുവതി മൂപ്പരെ നിരസിച്ചു. പിന്നീട് സ്വന്തം സെക്രട്ടറി ആയിരുന്ന ബെര്‍ത്ത കിന്‍സ്കിയുമായി ഒരു ബന്ധമുണ്ടായി എങ്കിലും അവര്‍ അദ്ദേഹത്തെ ഉപേക്ഷിച്ച് പൂര്‍വകാമുകനും അല്‍ഫ്രഡിന്റെ അടുത്ത ഒരു സുഹൃത്തുമായ ബാരന്‍ സട്ട്ണറെ വിവാഹം കഴിച്ചു. അവര്‍ ഈ വിവാഹശേഷവും നല്ല സുഹൃത്തുക്കളായി തന്നെ തുടരുകയും ചെയ്തു. ആല്‍ഫ്രഡ് പിന്നീട് സോഫീ ഹെസ് എന്ന സ്ത്രീയെ പ്രണയിച്ചു. ആ ബന്ധം 18 കൊല്ലം നീണ്ടുനിന്നു എങ്കിലും അവര്‍ ഒരിയ്ക്കലും വിവാഹം കഴിച്ചില്ല.

അപ്പോ എന്തുകൊണ്ടാണ് ഗണിതശാസ്ത്രത്തിന് നോബല്‍ പ്രൈസ് കൊടുക്കാത്തത്? "ആല്‍ഫ്രഡിന് അങ്ങനെ തോന്നിയില്ല" എന്നതാണ് ചരിത്രരേഖകളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്ന കാരണം. ആല്‍ഫ്രഡ് നോബല്‍ എന്ന വ്യക്തി "നോബല്‍ പ്രൈസ്" ആരംഭിക്കുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അല്‍ഫ്രഡിന്റെ സഹോദരനായ ലഡ്വിഗ് നോബല്‍ മരിച്ച സമയത്ത്, മരണപ്പെട്ടത് ആല്‍ഫ്രഡ് ആണ് എന്ന്‍ തെറ്റിധരിച്ച ഒരു ഫ്രഞ്ച് പത്രം "മരണത്തിന്റെ കച്ചവടക്കാരന്‍ മരിച്ചു" എന്നാണ് അതിനെ റിപ്പോര്‍ട്ട് ചെയ്തത്. "ജനങ്ങളെ കൊന്നൊടുക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുക വഴി ധനികനായിത്തീര്‍ന്ന ഡോ. ആല്‍ഫ്രഡ് നോബല്‍ അന്തരിച്ചു" എന്നവര്‍ എഴുതി. (തന്റെ വരുമാനത്തിന്റെ നല്ലൊരു പങ്കും ആയുധക്കച്ചവടം വഴിയാണ് ആല്‍ഫ്രഡ് സമ്പാദിച്ചത്. ഡൈനാമിറ്റ് കണ്ടുപിടിച്ചത് അദ്ദേഹമായിരുന്നു എന്നറിയാമല്ലോ) ഈ വാര്‍ത്ത അദ്ദേഹത്തിന് ഒരു ഷോക്ക് ആയിരുന്നു. ജനങ്ങള്‍ തന്നെ ഒരു യുദ്ധക്കച്ചവടക്കാരനായി കാണുന്നു എന്ന്‍ തിരിച്ചറിഞ്ഞു, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമം എന്ന നിലയിലാണ് ഇങ്ങനെ ഒരു 'സമ്മാനപദ്ധതി' അദ്ദേഹം ആലോചിച്ചത്. മറ്റ് പല ഭാഗങ്ങളിലായി അദ്ദേഹം നീക്കിവെച്ചിരുന്ന ചെലവുകള്‍ പതിയെപ്പത്തിയെ പിന്‍വലിച്ചു അദ്ദേഹം ഈ സമ്മാനത്തിനായി സ്വരുക്കൂട്ടി. ഒടുവിലായപ്പോള്‍ സ്വന്തം സമ്പാദ്യത്തിന്റെ 94% ഉം നോബല്‍ സമ്മാനത്തിനായി അദ്ദേഹം മാറ്റിവെച്ചിരുന്നു. അദ്ദേഹത്തിന് താത്പര്യമോ അറിവോ ഉണ്ടായിരുന്ന, മാനവരാശിയ്ക്ക് ഒരുപാട് പ്രയോജനപ്രദമെന്ന് അദ്ദേഹത്തിന് തോന്നിയ വിഷയങ്ങളെയാണ് നോബല്‍ സമ്മാനത്തിനായി തെരെഞ്ഞെടുത്തത്. അദ്ദേഹത്തിന് ഗണിതം അത്ര ആകര്‍ഷകമായി തോന്നിയിരിക്കില്ല. ഭൌതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, ('ജീവശാസ്ത്രം' അല്ല), സാഹിത്യം, സമാധാനം എന്നീ വിഷയങ്ങളാണ് അദ്ദേഹത്തിന്റെ കണ്ണില്‍ സമ്മാനം നല്‍കപ്പെടേണ്ടതായി തോന്നിയത്. അദ്ദേഹത്തിന്റെ ഗവേഷണങ്ങളെല്ലാം ഫിസിക്സിലും കെമിസ്ട്രിയിലും ആയിരുന്നു. സാഹിത്യത്തിലും അദ്ദേഹം തത്പരനായിരുന്നു. "മരണക്കച്ചവടക്കാരന്‍" എന്ന പേരുദോഷം മാറ്റാനാണ് സമാധാനവും വൈദ്യശാസ്ത്രവും ലിസ്റ്റില്‍ പെടുത്തിയത് എന്ന്‍ കരുതപ്പെടുന്നു.

വാല്‍ക്കഷണം: ഗണിതശാസ്ത്രത്തില്‍ നോബല്‍ സമ്മാനത്തിന് തുല്യമായ ഒരു അവാര്‍ഡ് നിലവിലുണ്ട് കേട്ടോ, ഏതാണ്ട് അത്ര തന്നെ പഴക്കമുള്ള, പേരില്‍ പോലും സാമ്യമുള്ള ഒന്ന്‍- ഏബല്‍ പ്രൈസ് (Abel Prize). Neils Abel എന്ന നോര്‍വീജിയന്‍ ഗണിതജ്ഞന്‍റെ സ്മരണാര്‍ത്ഥം നോര്‍വീജിയന്‍ രാജാവാണ് ഈ സമ്മാനം നല്‍കുന്നത്. ഗണിതവിദ്യാര്‍ത്ഥികള്‍ Linear Algebra-യില്‍ പഠിക്കുന്ന Abelian group-ഉം ഇതേ മഹാന്റെ പേരിലാണ് ഉള്ളത്.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...