Skip to main content

മീര ചിരിക്കാന്‍ പഠിക്കുന്നു

"എന്റെ വാക്കുകള്‍ മരിച്ചു പോയിരിക്കുന്നു ജീവന്‍"
അത് പറയുമ്പോള്‍ എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്നറിയില്ല. നിരാശയാണോ സങ്കടമാണോ, ഇനി ഒരു കുറ്റബോധമാണോ.
അവന്‍ ഒന്ന്‍ മന്ദഹസിച്ചതേ ഉള്ളൂ. 
"സത്യമായും... എന്റെ വാക്കുകള്‍ മരിച്ചിരിക്കുന്നു. ഇന്നീ പുസ്തകം നിന്റെ കൈയിലേക്ക് വെച്ചു തരുമ്പോള്‍ നിന്നോട് സംസാരിക്കുവാന്‍ ഇതിന്റെ ആദ്യ പേജില്‍ എന്റേതായി കുറച്ചു വാക്കുകള്‍... അതെന്റെ ഒരു സ്വപ്നമായിരുന്നു. മണിക്കൂറുകളോളം ഇരുന്നു ഞാന്‍... അറ്റമറിയാത്ത നാഡീകോശങ്ങള്‍ മുതല്‍ വിരല്‍ത്തുമ്പുകള്‍ വരെ എന്നിലെ സൃഷ്ടിപരതയുടെ ഓരോ അണുവും അറച്ചു നിന്നതേയുള്ളൂ. നിനക്കായി ഒരു വാചകം പോലും നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോ ഇടറിയ അക്ഷരങ്ങളില്‍ ആ പേജില്‍ നീ കാണുന്ന 'നിനക്കായി' എന്ന ഒറ്റ വാക്ക് എന്റെ നിസ്സഹായതയാണ്."
"എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയണം എന്ന്‍ നിര്‍ബന്ധമുണ്ടോ മീരാ?" കപ്പില്‍ അവശേഷിച്ച അവസാനതുള്ളി കട്ടന്‍കാപ്പിയും വായിലേക്ക് ഇറ്റിച്ചുകൊണ്ട് ജീവന്‍ ഒരു കൊച്ചു കുസൃതിച്ചിരിയോടെ ചോദിച്ചു.
"അതല്ല ജീവന്‍... ഞാന്‍ ഇങ്ങനായിരുന്നില്ല. ഈ ശൂന്യത എനിക്കു താങ്ങാന്‍ ആവുന്നില്ല. വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന എന്റെ ഡയറി താളുകള്‍... അവ എന്നെ വേട്ടയാടുന്നു. എന്ന്‍ മുതലാണ് അവയില്‍ എനിക്കൊന്നും നിറയ്ക്കാനില്ലാതായത്!...
ഞാന്‍ വീണ്ടും എന്റെ സഞ്ചിതദുഖങ്ങളുടെ വിഴുപ്പ് ഭാണ്ഡം അഴിക്കാന്‍ തുടങ്ങിയിരുന്നു എന്ന്‍ തിരിച്ചറിഞ്ഞ നിമിഷം ഒന്ന്‍ പകച്ചുകൊണ്ട് ഞാന്‍ നിര്‍ത്തി. അപ്പോഴേക്കും വര്‍ഷങ്ങളായി മരവിച്ചു കിടന്നിരുന്ന എന്റെ കണ്ണുകളില്‍ എവിടെയോ ഒരു നനവ് ഞാന്‍ അറിയുന്നുണ്ടായിരുന്നു.
"മുന്‍പ് പലരേയും എന്നപോലെ എന്റെ ഈ ഞരക്കങ്ങള്‍ നിന്നെ മുഷിപ്പിക്കുമോ ജീവന്‍? ഇത് മടുത്ത് നീ പിന്‍വാതിലൂടെ ഒന്നും മിണ്ടാതെ പൊയ്ക്കളയുമോ?"
നെരൂദയുടെ കവിതകള്‍ സ്വന്തം ബാഗിലെ പുസ്തകക്കൂട്ടത്തിനിടയിലേക്ക് തിരുകിക്കൊണ്ട് ജീവന്‍ വീണ്ടും സ്വതസിദ്ധമായ ആ ചിരി ചിരിച്ചു.
"മീരാ നിന്നില്‍ ഞാന്‍ ആദ്യം കണ്ടത് എന്താണെന്ന് അറിയുമോ?"
എന്താണ് എന്ന്‍ ചോദിക്കേണ്ട ജോലി ഞാന്‍ കണ്ണുകളെയാണ് ഏല്‍പ്പിച്ചത്.
"എന്നെ...എന്നെയാണ് നിന്നില്‍ ഞാന്‍ ആദ്യം കണ്ടത്. പരസ്പരം പിണങ്ങിയ രണ്ടു കുതിരകള്‍ ഒരുമിച്ച് വലിയ്ക്കുന്ന ഒരു വണ്ടി പോലെ എവിടെയൊക്കെയോ ഓടി തളര്‍ന്ന് കല്ലും കനലും കൊണ്ട് നീറിയെരിഞ്ഞു ഒറ്റയ്ക്ക് ജീവിതത്തെ നോക്കി പകച്ചു നില്‍ക്കുന്ന ഒരു കുട്ടി. അങ്ങനെ നില്‍ക്കുന്ന നിന്നില്‍ ഞാന്‍ കണ്ടത് എന്നെയായിരുന്നു, ഒരു കാലത്തെ എന്നെ."
ഞാനൊന്ന്‍ മൂളുക മാത്രം ചെയ്തു.
"അത്ര പെട്ടെന്ന് പിന്നില്‍ ഉപേക്ഷിച്ചു പോകാവുന്നതല്ല എനിക്കാ പഴയ എന്നെ. മുന്നോട്ടുള്ള വഴിയില്‍ ഓര്‍മ്മകളുടെ കൂര്‍ത്ത മുള്ളുകള്‍ ധാരാളം വിതറിയിട്ടുണ്ട് അയാള്‍. തന്നെ പരിചയപ്പെട്ടപ്പോള്‍, നടന്നും ഓടിയും തളര്‍ന്ന് വഴിയില്‍ മുട്ടുകുത്തി, ആരെങ്കിലും ഒന്ന്‍ വന്ന്‍ പിടിച്ചെഴുന്നേല്‍പ്പിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് മുഖം പൊത്തിയിരുന്ന ആ പഴയ ഞാന്‍ ഉള്ളിലേയ്ക്ക് തള്ളിക്കയറി വന്നു. ആരും വരില്ല എന്നുറപ്പിയ്ക്കാനും സ്വയം എഴുന്നേല്‍ക്കാനുള്ള ശക്തിയും വാശിയും സംഭരിയ്ക്കാനും വര്‍ഷങ്ങളെടുത്തിരുന്നു ഞാന്‍. എന്റെ മുന്നില്‍ മറ്റൊരാള്‍ക്ക് ആ ഗതികേട് ഉണ്ടാവരുത് എന്നെനിക്ക് തോന്നി. അതാണ്, ആ ചിന്ത മാത്രമാണ് എന്നെ തന്നിലേക്ക് അടുപ്പിച്ചത്. എനിക്കു കഴിഞ്ഞതുപോലെ തനിക്ക് സ്വയം എഴുന്നേല്‍ക്കാന്‍ കഴിയില്ല എന്നെനിക്ക് തോന്നി. എന്റേത് ഒരു ചാന്‍സ് മാത്രമായിരുന്നു, നൂറില്‍ ഒരാള്‍ക്ക് മാത്രം കഴിയുന്നത്. എന്റെ മുന്നില്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന ഒരു സാന്നിധ്യമാകാന്‍ മറ്റൊരാളുടെ ജീവിതത്തില്‍ എനിക്കു കഴിയുമെങ്കില്‍ അതാകും എനിക്കു ചെയ്യാന്‍ പറ്റിയ ഏറ്റവും വലിയ കാര്യം എന്നെന്റെ മനസ്സ് പറഞ്ഞു. അതുകൊണ്ട് തന്നെ എന്നെ മുഷിപ്പിക്കാന്‍ ഇതൊന്നും മതിയാകുമെന്ന് തോന്നുന്നില്ല."
ഞാന്‍ പതിയെ തൂവാല കൊണ്ട് മുഖത്തെവിടെയോ ഉണങ്ങിയൊട്ടിയ കണ്ണുനീരിന്റെ ഓര്‍മ്മകള്‍ തുടച്ചു.
"പക്ഷേ മീരാ", ജീവന്‍ തുടര്‍ന്നു. തൂവാലയുടെ മറ മാറ്റി ഞാന്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി.
"പക്ഷേ ഈ കഴിഞ്ഞ നാളുകള്‍ കൊണ്ട് ഞാന്‍ പരിചയപ്പെട്ട മീര ഞാന്‍ സ്നേഹിക്കുന്ന മീരയായി മാറിയിരിക്കുന്നു. ഒറ്റപ്പെട്ടവന്റെ വാശി, അതിജീവനത്തിന്റെ നാട്യം എന്നിവയ്ക്കൊക്കെ അപ്പുറം ഞാന്‍ ചിരിക്കാന്‍ തുടങ്ങിയിരിക്കുന്നു. അല്ലെങ്കില്‍ ചുണ്ടുകളില്‍ നിന്നും മാത്രം ഉതിര്‍ന്നു വീഴാന്‍ ശീലിച്ച എന്റെ പുഞ്ചിരികള്‍ മനസ്സില്‍ നിന്നും ഒഴുകാന്‍ പഠിച്ചിരിക്കുന്നു. തീര്‍ച്ചയായും അതൊരു ചെറിയ കാര്യമല്ല. നീയും ഇതാ ചിരിക്കാന്‍ പഠിക്കുന്നുണ്ട്, ഞാന്‍ അത് കാണുന്നു. എന്റെ മനസ്സറിഞ്ഞ പുഞ്ചിരി തീര്‍ത്ത ഇമവെട്ടലുകള്‍ക്കിടയിലൂടെ നോക്കുമ്പോള്‍ നീ പേന കൊണ്ട് കോറി വരയ്ക്കാതെ തന്നെ, നീ നാവ് ചലിപ്പിക്കാതെ തന്നെ, നിനക്കു പറയാനുള്ള നൂറു നൂറു വാക്കുകള്‍ എനിക്ക് കാണാന്‍ കഴിയുന്നുണ്ട്. തത്കാലം അത് മതി എനിക്ക്, അതിന് മുകളില്‍ എന്തും എനിക്ക് ബോണസാണ്..."
വാക്കുകളെ വീണ്ടും തന്റെ സ്വതസിദ്ധമായ കുസൃതിയില്‍ കൊണ്ടെത്തിച്ചുകൊണ്ട് ജീവന്‍ മേശയ്ക്ക് മുകളിലൂടെ കൈത്തണ്ട എന്റെ നേരെ നീട്ടി.

Comments

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...