Skip to main content

നമുക്കൊക്കെ തന്ത ഉണ്ടായത് എങ്ങനെ?

തന്തയ്ക്കു പിറക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ! ഈ തന്തയ്ക്കു പിറക്കല്‍ എന്നതുകൊണ്ട് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുള്ള ഒരു അടിസ്ഥാന ക്വാളിഫിക്കേഷന്‍ ആണ് ഉദേശിക്കുന്നത്. ഇതിന് സമാനമായി തള്ളയ്ക്കു പിറക്കല്‍ എന്നൊരു ആശയം തീരെ കാണാറില്ല എന്നത് ശ്രദ്ധിക്കണം. സ്വഭാവികമായും, നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ഈ 'തന്ത' എന്ന അച്ഛന്‍ നമ്മുടെ അന്തസ്സില്‍ വഹിക്കുന്ന അനിഷേധ്യമായ പങ്ക് ഈ പ്രയോഗം എടുത്ത് കാട്ടുന്നു. ഒരുത്തനെ വെല്ലു വിളിക്കുമ്പോള്‍ "ഒറ്റ തന്തയ്ക്കു പിറന്നവന്‍ ആണെങ്കില്‍ വാടാ" എന്ന്‍ ആക്രോശിക്കുന്നതും  സ്വന്തം ആദര്‍ശം ഉയര്‍ത്തിക്കാട്ടാന്‍ "എനിക്കു തന്ത ഒന്നേയുള്ളൂ" എന്ന്‍ പറയുന്നതും എല്ലാം ഈ 'തന്ത'യ്ക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സാര്‍വത്രിക പ്രാധാന്യം ആണ് കാണിക്കുന്നത്.

അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സാമൂഹ്യശാസ്ത്രമാണ്. എന്ന്‍ മുതലാണ് ഈ തന്ത എന്ന അച്ഛന്‍ ഇത്ര കേമന്‍ ആയത് എന്ന്‍?

മനുഷ്യന്‍ അവന്റെ സാമൂഹ്യജീവിതം ആരംഭിക്കുന്ന സമയത്ത് അവന് അച്ഛന്‍ എന്നൊരു ബന്ധമേ ഇല്ലായിരുന്നു എന്ന്‍ പിതൃത്വത്തിന്റെ മഹത്വം ഘോഷിക്കുമ്പോള്‍ നമ്മള്‍ അറിയാറുണ്ടോ? എന്നാല്‍ അങ്ങനെയാണ് ഇതുവരെയുള്ള പഠനങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നത്. മനുഷ്യകുലത്തിന്റെ ആദ്യഘട്ടത്തില്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍, അതായത് ഏതാണ്ട് പുരാതനശിലായുഗം മുഴുവനും, ആര്‍ക്കും തന്തയില്ലായിരുന്നു. എല്ലാവരും തന്തയില്ലാത്തവര്‍ ആയിരുന്നു. തീയും ചക്രവും ഒക്കെ കണ്ടുപിടിച്ച പോലെ ആദിമ മനുഷ്യന്‍ 'കണ്ടുപിടിച്ച' ഒരു കാര്യമാണ് 'അച്ഛന്‍' എന്ന പദവി. ലോകത്തെങ്ങുമുള്ള സംസ്കാരങ്ങളില്‍ ഏതാണ്ട് ഒരുപോലെ പടര്‍ന്ന പുരുഷമേധാവിത്തത്തിന്റെ തുടക്കം പിതൃത്വത്തിന്റെ കണ്ടുപിടിത്തത്തില്‍ നിന്നായിരുന്നുവത്രെ.

ഇങ്ങനെയാണ് ആ കഥ:
സ്ത്രീ-പുരുഷ ലൈംഗികബന്ധവും പ്രസവവും തമ്മിലുള്ള ബന്ധം ഇന്ന്‍ നമുക്ക് (പബ്ലിക്ക് ആയി സംസാരിക്കാന്‍ ഒരുപക്ഷേ മടി ഉണ്ടെങ്കിലും) വളരെ വ്യക്തമാണ്. പക്ഷേ, അന്ന്‍ അങ്ങനെ ആയിരുന്നില്ല. കാരണം അതിന് ഉടനടി തിരിച്ചറിയാന്‍ പറ്റുന്ന തെളിവുകള്‍ ഇല്ല എന്നതുതന്നെ. പുരുഷന്റെ ബീജവും സ്ത്രീയുടെ അണ്ഡകോശവും ചേരുന്ന ബീജസംയോഗപ്രക്രിയ നമുക്ക് കാണാന്‍ കഴിയില്ല, എന്നാല്‍ പുതിയ മനുഷ്യന്റെ ജനനം കാണാന്‍ കഴിയുന്നതാണ് താനും. ഇത് രണ്ടും തമ്മില്‍ ഏതാണ്ട് പത്ത് മാസത്തിന്റെ സമയവ്യത്യാസം ഉണ്ട് എന്നതിനാല്‍ തന്നെ ഇവ തമ്മിലുള്ള ബന്ധം അത്ര എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയുന്ന ഒന്നല്ല. അപ്പോപ്പിന്നെ ലൈഗികബന്ധവും പ്രസവവും തമ്മിലുള്ള ബന്ധം തീരെ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ സ്ത്രീയെ ഗര്‍ഭിണി ആക്കുന്നതില്‍ പുരുഷന് പങ്കുണ്ട് എന്ന സത്യം മനുഷ്യന്‍ തിരിച്ചറിഞ്ഞതേയില്ല. തലമുറയുടെ നിര്‍മാണം എന്നത് സ്ത്രീയ്ക്ക് ജന്മനാ ഉള്ള ഒരു 'കഴിവ്' എന്ന രീതിയിലാണ് അന്ന്‍ കണക്കാക്കപ്പെട്ടത്. പുതിയ തലമുറയുടെ ജനയിത്രി എന്ന നിലയില്‍ 'മാതാവ്' സമൂഹത്തില്‍ പരമോന്നത സ്ഥാനം വഹിച്ചിരുന്നു. അന്ന്‍ സാമൂഹ്യവ്യവസ്ഥയില്‍ അനിഷേധ്യമായ പ്രഥമസ്ഥാനം സ്ത്രീയ്ക്കായിരുന്നു എന്ന്‍ തന്നെയാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. അവള്‍ക്ക് പുതിയ തലമുറയെ സൃഷ്ടിക്കുന്നതിനും മുലയൂട്ടി വളര്‍ത്തുന്നതിനും ഉള്ള സാഹചര്യം ഒരുക്കിക്കൊടുക്കലും ആഹാരസംമ്പാദനവും ഒക്കെയായിരുന്നു അന്ന്‍ പുരുഷ വര്‍ഗത്തിന്റെ ജോലി.

നവീനശിലായുഗത്തിലേയ്ക്ക് കടന്നപ്പോഴേയ്ക്കും കൃഷിയും കന്നുകാലി വളര്‍ത്തലും ഒക്കെ പല മനുഷ്യസമൂഹങ്ങളിലും പതിവായി. കന്നുകാലികളില്‍ നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നാണ് സ്ത്രീ-പുരുഷ ലൈഗികബന്ധത്തിന് പ്രത്യുല്‍പ്പാദനത്തില്‍ ഉള്ള പ്രാധാന്യം മനുഷ്യന്‍ മനസിലാക്കിയത് എന്ന്‍ കരുതപ്പെടുന്നു. വ്യക്തികളെ തമ്മില്‍ അടുപ്പിച്ച് നിര്‍ത്തുന്നതിനും ശാരീരികസന്തോഷത്തിനും ഒക്കെയുള്ള ഉപാധി എന്ന നിലയില്‍ മാത്രം സെക്സിനെ കണക്കാക്കിയിരുന്ന ഒരു സമൂഹത്തില്‍ സ്വാഭാവികമായും ഈ കണ്ടെത്തല്‍ വലിയ ചലനം സൃഷ്ടിക്കും എന്ന്‍ ഊഹിക്കാമല്ലോ. ഇത്രയും വിപ്ലവാത്മകമായ ഒരു കണ്ടെത്തല്‍ എല്ലാ സമൂഹങ്ങളിലേയ്ക്കും വളരെ വേഗം പടര്‍ന്നു. സ്ത്രീയെ മാത്രം പുതുതലമുറയുടെ ജനയിത്രിയായി കരുതി ജീവിച്ച് പോന്ന പുരുഷ വര്‍ഗത്തിന്റെ ഇച്ഛാഭംഗത്തിന് കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു ഇത്. ഇത് അവരില്‍ ഒരു കോംപ്ലക്സിന് രൂപം കൊടുത്തിരിക്കാം എന്ന്‍ കരുതുന്നു. മരണനിരക്ക് ഇന്നത്തേതിനെക്കാള്‍ വളരെ കൂടുതലായിരുന്ന ആ കാലത്ത് ജീവിതത്തിന്റെ സിംഹഭാഗവും ഗര്‍ഭധാരണം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ചിലവഴിച്ചിരുന്ന സ്ത്രീയെക്കാള്‍ പേശീബലം വേട്ടക്കാരനായി ജീവിച്ച പുരുഷന്‍ നേടിയെടുത്തിരുന്നു. സ്ത്രീയെ അടിച്ചമര്‍ത്തി സ്വന്തം അധീശത്വം സ്ഥാപിച്ചുകൊണ്ടുള്ള ഒരു സമൂഹനിര്‍മാണത്തിലേയ്ക്ക് അവനെ നയിച്ചത് ഈ ഘടകങ്ങള്‍ ആയിരുന്നുവത്രെ. സ്വന്തം കുട്ടി എന്ന സങ്കല്‍പ്പം പുരുഷനില്‍ ഉണ്ടായതും, സെക്സിന് നിയന്ത്രണങ്ങളും മറ്റും കല്‍പ്പിക്കപ്പെട്ടതും ഇതിനെ തുടര്‍ന്നാണ്. ഇതൊക്കെ ചേര്‍ന്നാണ് ഇന്ന്‍ പരക്കെ കാണപ്പെടുന്ന സമൂഹമാതൃക രൂപം കൊള്ളുന്നത്. ഇതിനെ പല സമയങ്ങളില്‍ പല രൂപങ്ങളില്‍ ലോകത്തെ ഒട്ടുമിക്ക മനുഷ്യസാംസ്കാരിക കൂട്ടായ്മകളും സ്വീകരിക്കുകയായിരുന്നു. അവയ്ക്കു മേല്‍ കെട്ടിപ്പൊക്കിയ മതങ്ങളും, അവര്‍ നടപ്പാക്കിയ വ്യവസ്ഥിതികളും അവകള്‍ ജീവിതാധാരമായി കണ്ട് വളര്‍ന്ന് വന്ന പിന്‍തലമുറകളും ഈ രീതി അതേപടി തുടര്‍ന്നതിന്റെ ഫലമാണ് ഇന്നും സമൂഹത്തില്‍ വളരെ ആഴത്തില്‍ വേരോടിയിരിക്കുന്ന പുരുഷമേധാവിത്തമനോഭാവം. ഈ മേല്‍ക്കോയ്മാ മനോഭാവവും സ്വന്തം സമ്പാദ്യം തന്റെ കുഞ്ഞിന് തന്നെ കിട്ടണം എന്ന വാശിയില്‍ നിന്നുണ്ടായ സ്ത്രീയുടെ സ്വകാര്യവല്‍ക്കരണവും ആണ് അച്ഛന്‍ കേന്ദ്രമായ കുടുംബം എന്ന സങ്കല്‍പ്പത്തിന്റെ തുടക്കം എന്നും ചില വാദഗതികള്‍ നിലനില്‍ക്കുന്നു.

അപ്പോ അടുത്ത തവണ പിതൃത്വത്തിന്റെ മഹത്വം ഘോഷിക്കുമ്പോള്‍ നമുക്ക് ഇത് കൂടി ഓര്‍ക്കാം- നമുക്കൊക്കെ തന്തയുണ്ടായിട്ട് ഏതാണ്ട് 6000 വര്‍ഷങ്ങള്‍ ആവുന്നതേയുള്ളൂ. നമ്മളെ വീമ്പ് പറയിക്കുന്ന 'തന്തയ്ക്കു പിറക്കലിന്' പിന്നില്‍ പണ്ടെപ്പോഴോ പുരുഷന്‍ ബലമായി നേടിയെടുത്ത മേല്‍ക്കോയ്മയുടെ കൈത്താങ്ങ് മാത്രമാണുള്ളത്.

(പിന്‍കുറിപ്പ്: ലിംഗസമത്വത്തെ കുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും ഒരു ചര്‍ച്ച ഇവിടെ മനപ്പൂര്‍വം ഒഴിവാക്കുന്നു)


അവലംബം:
  1. The Origins of Fatherhood: An Ancient Family Process, Sebastian Kraemer B.A., Family Process, 2004

  2. http://en.wikipedia.org/wiki/Father

  3. http://en.wikipedia.org/wiki/Patriarchy

  4. And the back-references thereof 


Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...