പൊതുവേ സമൂഹത്തില്‍ ഇകഴ്ത്തപ്പെടുന്ന ഒരു സംഗതിയാണ് അഹങ്കാരം. ഒരാള്‍ അല്പം തന്നിഷ്ടം കാണിച്ചാല്‍, മറ്റുള്ളവരുടെ വാക്കിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നാല്‍, അല്പം കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാല്‍ ...അങ്ങനെ പലപ്പോഴും സമൂഹം അവനെ 'അഹങ്കാരി' എന്ന് വിളിച്ചു കുറ്റപ്പെടുത്താറണ്ട് . പക്ഷെ ഒരാള്‍ അഹങ്കാരിയായാല്‍ അത് സത്യത്തില്‍ മറ്റുള്ളവരെ ബാധിക്കാറുണ്ടോ? അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഒരാളുടെ അഹങ്കാരം അയാളെ അല്ലാതെ മറ്റാരെയും ഉപദ്രവിക്കാറില്ല. 'pride goes before a fall' എന്ന ആംഗല പഴഞ്ചൊല്ല് അഹങ്കാരിയുടെ 'fall' നെ പറ്റിയാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സമൂഹം എന്തിനാണ് അവനെ വെറുക്കുന്നത്? അവനോട് സഹതാപമല്ലേ കാണിക്കേണ്ടത്? സത്യത്തില്‍ നാം ഒരു അഹങ്കാരിയെ വെറുക്കുന്നത് അവന്‍ അഹങ്കാരിയായതുകൊണ്ടല്ല. മറിച്ച് അവന്റെ അഹങ്കാരത്തെ നാം നമ്മുടെ അഹങ്കാരത്തോടുള്ള വെല്ലുവിളിയായി കാണുന്നത് കൊണ്ടാണ്. അവനോടു തോന്നുന്ന ഈര്‍ഷ്യ, അഹങ്കാരം എന്ന ദുര്‍ഗുണത്തോട് നമ്മിലെ സദ്ഗുണം കാണിക്കുന്ന പ്രതികരണം അല്ല. മറിച്ച് അവനിലെയും നമ്മിലെയും അഹങ്കാരങ്ങള്‍ തമ്മിലുള്ള വികര്‍ഷണം ആണത്. ഞാന്‍ എത്രത്തോളം അഹങ്കാരിയാണോ, അത്രത്തോളം മറ്റുള്ളവരിലെ അഹങ്കാരത്തെ ഞാന്‍ വെറുക്കും. നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളുടെയും ഉറവിടം നമ്മില്‍ ഓരോരുത്തരിലും ഉള്ള 'ഞാന്‍' എന്ന ബോധം തന്നെയാണ്. പക്ഷെ ഈ 'ഞാന്‍' എന്ന ബോധം ഞാന്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിരോധാഭാസം! ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ നല്ലവനോ ചീത്തയോ അഹങ്കാരിയോ വിനയശീലനോ ഒന്നുമല്ല. മറ്റൊരാളുടെ സാനിധ്യത്തില്‍ എന്നില്‍ 'ഞാന്‍' എന്ന ബോധം ഉടലെടുക്കും. എന്നിലെ സ്വഭാവ വിശേഷങ്ങളെ ആധാരമാക്കി ഞാന്‍ മറ്റുള്ളവരെ അളക്കാന്‍ തുടങ്ങും. അപ്പോഴാണ് നന്മ-തിന്മ വേര്‍തിരിവുകള്‍ അവിടെ ഉണ്ടാകുന്നത്. ഈ അഹംഭാവമാണ് ഒരു പരിധിവരെ നമ്മുടെ വ്യക്തിത്വം.
നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...
Comments
Post a Comment