Skip to main content

അഹങ്കാരം ഒരു ദുര്‍ഗുണമോ?

പൊതുവേ സമൂഹത്തില്‍ ഇകഴ്ത്തപ്പെടുന്ന ഒരു സംഗതിയാണ് അഹങ്കാരം. ഒരാള്‍ അല്പം തന്നിഷ്ടം കാണിച്ചാല്‍, മറ്റുള്ളവരുടെ വാക്കിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നാല്‍, അല്പം കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാല്‍ ...അങ്ങനെ പലപ്പോഴും സമൂഹം അവനെ 'അഹങ്കാരി' എന്ന് വിളിച്ചു കുറ്റപ്പെടുത്താറണ്ട് . പക്ഷെ ഒരാള്‍ അഹങ്കാരിയായാല്‍ അത് സത്യത്തില്‍ മറ്റുള്ളവരെ ബാധിക്കാറുണ്ടോ? അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഒരാളുടെ അഹങ്കാരം അയാളെ അല്ലാതെ മറ്റാരെയും ഉപദ്രവിക്കാറില്ല. 'pride goes before a fall' എന്ന ആംഗല പഴഞ്ചൊല്ല് അഹങ്കാരിയുടെ 'fall' നെ പറ്റിയാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സമൂഹം എന്തിനാണ് അവനെ വെറുക്കുന്നത്? അവനോട് സഹതാപമല്ലേ കാണിക്കേണ്ടത്? സത്യത്തില്‍ നാം ഒരു അഹങ്കാരിയെ വെറുക്കുന്നത് അവന്‍ അഹങ്കാരിയായതുകൊണ്ടല്ല. മറിച്ച് അവന്റെ അഹങ്കാരത്തെ നാം നമ്മുടെ അഹങ്കാരത്തോടുള്ള വെല്ലുവിളിയായി കാണുന്നത് കൊണ്ടാണ്. അവനോടു തോന്നുന്ന ഈര്‍ഷ്യ, അഹങ്കാരം എന്ന ദുര്‍ഗുണത്തോട്‌ നമ്മിലെ സദ്ഗുണം കാണിക്കുന്ന പ്രതികരണം അല്ല. മറിച്ച് അവനിലെയും നമ്മിലെയും അഹങ്കാരങ്ങള്‍ തമ്മിലുള്ള വികര്‍ഷണം ആണത്. ഞാന്‍ എത്രത്തോളം അഹങ്കാരിയാണോ, അത്രത്തോളം മറ്റുള്ളവരിലെ അഹങ്കാരത്തെ ഞാന്‍ വെറുക്കും. നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളുടെയും ഉറവിടം നമ്മില്‍ ഓരോരുത്തരിലും ഉള്ള 'ഞാന്‍' എന്ന ബോധം തന്നെയാണ്. പക്ഷെ ഈ 'ഞാന്‍' എന്ന ബോധം ഞാന്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിരോധാഭാസം! ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ നല്ലവനോ ചീത്തയോ അഹങ്കാരിയോ വിനയശീലനോ ഒന്നുമല്ല. മറ്റൊരാളുടെ സാനിധ്യത്തില്‍ എന്നില്‍ 'ഞാന്‍' എന്ന ബോധം ഉടലെടുക്കും. എന്നിലെ സ്വഭാവ വിശേഷങ്ങളെ ആധാരമാക്കി ഞാന്‍ മറ്റുള്ളവരെ അളക്കാന്‍ തുടങ്ങും. അപ്പോഴാണ്‌ നന്മ-തിന്മ വേര്‍തിരിവുകള്‍ അവിടെ ഉണ്ടാകുന്നത്. ഈ അഹംഭാവമാണ് ഒരു പരിധിവരെ നമ്മുടെ വ്യക്തിത്വം.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...