Skip to main content

ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് കാണുന്നുണ്ടോ?

ഈ ചിത്രത്തില്‍ ഒരു ടെലിസ്കോപ്പ് ഉള്ളത് നിങ്ങള്‍ കാണുന്നുണ്ടോ? ഇനിയും കാണാത്തവര്‍ സൂക്ഷിച്ച് നോക്കി ബുദ്ധിമുട്ടണ്ടാ ട്ടോ. ഇത് മൊത്തത്തില്‍ ഒരു ടെലിസ്കോപ്പിന്റെ ചിത്രമാകുന്നു. 305 മീറ്റര്‍ വ്യാസമുള്ള ലോകത്തിലെ ഏറ്റവും വലിയ ടെലിസ്കോപ്പ് (ചിത്രത്തിന്റെ ഒരു കോണില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളെ ശ്രദ്ധിച്ചില്ലേ?). പ്യൂര്‍ട്ടോ റിക്കൊയിലെ Arecibo-എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഇതിനെ Arecibo Observatory എന്നാണ് പൊതുവായി അറിയപ്പെടുന്നത്.

അടിസ്ഥാനപരമായി പ്രകാശം ശേഖരിക്കുന്ന ഉപകരണങ്ങളാണ് ടെലിസ്കോപ്പുകള്‍. പ്രകാശം ശേഖരിക്കാനുള്ള ദ്വാരത്തിന്റെ വ്യാസമാണ് അതിന്റെ പ്രധാന അളവുകോല്‍. നമ്മുടെ കണ്ണുകള്‍ ഒരുതരത്തില്‍ പറഞ്ഞാല്‍ ശരാശരി 5 mm വ്യാസമുള്ള ഒരു ടെലിസ്കോപ്പ് ആണെന്ന്‍ പറയാം (5 mm telescope). ഇത്രയും വ്യാസമുള്ള ഒരു ദ്വാരത്തിലൂടെ (സാങ്കേതിക ഭാഷയില്‍ ഈ ദ്വാരത്തെ aperture എന്ന്‍ പറയും) കടക്കുന്ന പ്രകാശത്തെ ഒരു ലെന്‍സ് ഉപയോഗിച്ച് പിന്നിലുള്ള റെറ്റിന എന്ന സ്ക്രീനില്‍ ഫോക്കസ് ചെയ്യുകയാണ് കണ്ണു ചെയ്യുന്നത്. എത്രത്തോളം പ്രകാശം കൂടുതല്‍ കടക്കുന്നുവോ അത്രത്തോളം കൂടുതല്‍ വ്യക്തമായി നമുക്ക് വസ്തുക്കളെ കാണാന്‍ കഴിയും. ഈ aperture ന്റെ അളവിന്റെ വര്‍ഗ്ഗത്തിന് ആനുപാതികമായി ഒരു ഒപ്റ്റിക്കല്‍ ഉപകരണം ശേഖരിക്കുന്ന പ്രകാശത്തിന്റെ അളവും കൂടും. ഒരു 5 mm കണ്ണ് 6.25pi sq.mm വിസ്തൃതിയില്‍ (pi x 2.5 x 2.5) വീഴുന്ന പ്രകാശം ശേഖരിക്കുമ്പോള്‍ ഒരു 4" (~100 mm) telescope ഏതാണ്ട് 2,500pi sq.mm. വിസ്തൃതിയില്‍ (pi x 50 x 50) വീഴുന്ന പ്രകാശത്തെ ശേഖരിക്കുമല്ലോ. അങ്ങനെയാണ് നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത പല വിദൂരവസ്തുക്കളെയും ഒരു ടെലിസ്കോപ്പിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. വിദൂര വസ്തുക്കളില്‍ നിന്ന്‍ വരുന്ന പ്രകാശത്തിന്റെ അളവും കുറവായിരിക്കും. അതിനാല്‍ അവയ്ക്ക് സാധാരണഗതിയില്‍ കണ്ണില്‍ പതിച്ച് ഫോക്കസ് ആയി വ്യക്തമായ ഒരു ഇമേജ് രൂപപ്പെടുത്താന്‍ കഴിയില്ല. എന്നാല്‍ കൂടുതല്‍ വാവട്ടമുള്ള പാത്രം ഉപയോഗിച്ച് കൂടുതല്‍ മഴവെള്ളം പിടിക്കുന്നതുപോലെ ടെലിസ്കോപ്പ് ഈ പ്രകാശത്തെ കൂടുതല്‍ ശേഖരിച്ച് കണ്ണിലേക്ക് ഫോക്കസ് ചെയ്യുന്നു. ഈ ശേഖരണം ലെന്‍സ് വച്ചോ കണ്ണാടി (spherical mirror) ഉപയോഗിച്ചോ ഒക്കെ സാധ്യമാണ്. ലെന്‍സ് ഉപയോഗിച്ചാല്‍ അതിനെ refracting telescope എന്നും കണ്ണാടി ഉപയോഗിച്ചാല്‍ അതിനെ reflecting telescope എന്നും വിളിക്കും. ഇതില്‍ ഏതായാലും, എത്രത്തോളം aperture കൂടിയിരിക്കുന്നോ അത്രത്തോളം ദൂരെയുള്ള വസ്തുക്കളെ നമുക്ക് കാണാന്‍ കഴിയും.

ഇവിടെ ചിത്രത്തിലെ 'പ്രധാന ദിവ്യന്‍' ഒരു reflecting radio telescope ആണ്. അതായത് സാധാരണ നമ്മള്‍ ഉപയോഗിയ്ക്കുന്ന ഒപ്റ്റിക്കല്‍ ടെലിസ്കോപ്പുകള്‍ ബഹിരാകാശത്തുനിന്ന് വരുന്ന ദൃശ്യപ്രകാശം ശേഖരിക്കുമ്പോള്‍ ഇത് ശേഖരിക്കുന്നത് റേഡിയോ തരംഗങ്ങളെ ആണ്. ഇവയെ കണ്ണുകള്‍ കൊണ്ട് കാണാന്‍ കഴിയില്ല, സവിശേഷമായ റിസീവറുകള്‍ ഉപയോഗിച്ച് ഇവയെ റെക്കോര്‍ഡ് ചെയ്ത് പിന്നീട് അപഗ്രഥിക്കുകയാണ് ചെയ്യുന്നത്. reflecting എന്ന വാക്ക് സൂചിപ്പിക്കുന്നപോലെ ഒരു കണ്ണാടിയാണ് ഇതിലെ സംഭരണ ഉപാധി. ഫോക്കസിങ് ഡിഷ് എന്ന്‍ വിളിക്കുന്ന അതാണ് നടുക്ക് സ്വിമ്മിംഗ് പൂള്‍ പോലെ കാണുന്ന വിശാലമായ ആ ഭാഗം. കൂറ്റന്‍ കേബിളുകള്‍ ഉപയോഗിച്ച് മുകളില്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന റിസീവറിലേക്ക് റേഡിയോ തരംഗങ്ങളെ ഫോക്കസ് ചെയ്തുകൊടുക്കലാണ് ഈ ഡിഷിന്റെ പണി. 305 m വ്യാസമുള്ള ഈ ഡിഷ് ഒറ്റ ഒരു നിര്‍മ്മിതി അല്ല കേട്ടോ, ഒരു മീറ്റര്‍ വീതിയും രണ്ടുമീറ്റര്‍ നീളവും ഉള്ള പതിനായിരക്കണക്കിന് അലുമിനിയം ഷീറ്റുകള്‍ നിരത്തിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. മുകളില്‍ കാണുന്ന റിസീവറും ചില്ലറ സാധനമൊന്നും അല്ല, ഏതാണ്ട് 900 ടണ്‍ ഭാരമുള്ള ഒരു പ്ലാറ്റ്ഫോമിലാണ് ഈ ഐറ്റം പിടിപ്പിച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് ഒരു വീഡിയോ കാണൂ


റേഡിയോ ആസ്ട്രോനമിയില്‍ ഉള്ള ഗവേഷണത്തിനോടൊപ്പം അന്യഗ്രഹത്തിലെ ജീവിവര്‍ഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കുന്ന SETI പ്രോജക്റ്റിലും അരസീബോ നിരീക്ഷണശാലയ്ക്ക് സജീവപങ്കാളിത്തമുണ്ട്.

Comments

Popular posts from this blog

പ്രകൃതിയുടെ നടപ്പുരീതികളും മനുഷ്യന്റെ തലച്ചോറും

നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

"നിങ്ങൾ പഠിച്ചിട്ട് വിമർശിക്കൂ"

"ചേട്ടാ, ഇന്നാള് ഞാനൊരു പുസ്തകം വായിച്ചു. കഥയും നോവല്വോന്നുമല്ല. 1800 പേജുകളുള്ള, വളരെ വിജ്ഞാനപ്രദമായ ഒരു വലിയ പുസ്തകം. ഇന്‍ഡ്യയെക്കുറിച്ചാണ് അതില്‍ വിവരിക്കുന്നത്. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിന് നേതൃത്വം കൊടുത്ത മാവോ സേ തൂങ്ങിന്റെ ജീവിതകഥയും തുടര്‍ന്ന് എബ്രഹാം ലിങ്കണ്‍ ചെങ്കോട്ടയില്‍ സത്യപ്രതിജ്ഞ ചെയ്ത് ഇന്‍ഡ്യയുടെ ആദ്യ പ്രധാനമന്ത്രി ആയതുവരെയുള്ള സംഭവങ്ങളുമാണ് അതിന്റെ ആമുഖം." "എന്ത്?! നീയെന്തോന്നെടാ ഈ പറയുന്നത്?" "ആ, അതേന്നേ! പിന്നെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളില്‍ ഇന്‍ഡ്യയുടെ ചരിത്രം മൊത്തം വിശദമായി പ്രതിപാദിക്കുന്നുണ്ട്". "ശ്ശെന്റെ പൊന്നേ! നീയാ 1800 പേജും വായിച്ചാ?!" "വായിച്ചു. പിന്നില്ലാതെ?" "നിനക്ക് വേറെ പണിയൊന്നുമില്ലേ, ഇമ്മാതിരി ഐറ്റങ്ങളൊക്കെ വായിച്ച് സമയം കളയാന്‍?" "അതെങ്ങനാ ചേട്ടാ സമയം കളയലാവുന്നത്?" "എടാ, ഇതൊക്കെ വായിച്ച് തുടങ്ങുമ്പോള്‍ തന്നെ അറിഞ്ഞൂടെ സാധനം മൊത്തം പൊട്ടത്തെറ്റാണെന്ന്? പിന്നെ വായിച്ച് സമയം കളയണോ?" "എന്നാലും ചേട്ടാ ഇത്രയും വിശദമായി എഴുതിയേക്കുന്നതല്ല...